വിഴിഞ്ഞം: കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും ക്രൂ ചെയ്ഞ്ചിംഗിൽ വിഴിഞ്ഞം ട്രിപ്പിൾ സെഞ്ച്വറി പിന്നിട്ടു. ക്രൂചെയ്ഞ്ചിംഗിനെത്തിയ വിദേശ കപ്പലുകളുടെ എണ്ണം 310 പിന്നിട്ടതോടെ ചുരുങ്ങിയ സമയം കൊണ്ട് ഈ നേട്ടം കൈവരിച്ച ഇന്ത്യയിലെ മൈനർ തുറമുഖങ്ങളിൽ ഒന്നാംസ്ഥാനം വിഴിഞ്ഞത്തിന് ലഭിച്ചു.
കപ്പലുകൾ തുറമുഖത്തെ പുറംകടലടുക്കുന്നതിന് ആങ്കറിംഗ് ഫീസ് നൽകണം. 3.55 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. ജൂലായ് 15ന് ക്രൂ ചെയ്ഞ്ചിംഗിന്റെ ഒന്നാം വാർഷികം കൊവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിക്കാനാണ് ബോർഡിന്റെ തീരുമാനം.
സിംഗപ്പൂരിൽ നിന്ന് ഗുജറാത്തിലെ സിക്കയിലേക്ക് പോയ ബി.ഡബ്ല്യു.നൈൽ എന്ന കപ്പലാണ് 300ാമതായി ക്രൂചെയ്ഞ്ചിംഗ് നടത്തിയത്. കഴിഞ്ഞ വർഷം ജൂലായ് 15നാണ് കേരളാ മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ക്രൂചെയ്ഞ്ച് ആൻഡ് ബങ്കറിംഗ് ടെർമിനിൽ പദ്ധതി വിഴിഞ്ഞം തുറമുഖത്താരംഭിച്ചത്. വിഴിഞ്ഞത്തെ ക്രൂചെയ്ഞ്ച് ആഗോള തലത്തിൽ പ്രശസ്‌തി നേടിയതോടെ ഇവിടെ നിന്ന് രാജ്യാന്തര കപ്പൽ യാത്ര തുടങ്ങുന്നതിനുള്ള ആവശ്യമുന്നയിച്ച് നിരവധി കമ്പനികൾ സമീപിച്ചിട്ടുണ്ട്.
വിഴിഞ്ഞത്തു നിന്ന് കൊളംബോ, മാലദ്വീപ് റൂട്ടിലേക്കുള്ള കപ്പൽചരക്ക് ഗതാഗതത്തിനാണ് കമ്പനികളെത്തിയിട്ടുള്ളത്. ഇതിന്റെ ആദ്യപടിയായി കസ്റ്റംസ് നിയമപ്രകാരമുള്ള ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി (ഐ.എസ്.പി.എസ്) സെക്യൂരിറ്റി സംവിധാനം വിഴിഞ്ഞത്ത് നടപ്പിലാക്കണം. ഇതിന്റെ നടപടിക്രമങ്ങൾ തുടങ്ങിയെന്നും ബോർഡ് അറിയിച്ചു. കപ്പലുകൾ അടുക്കുന്നതിന് നിലവിലുള്ള ബെർത്തുകളുടെ നീളം വർദ്ധിപ്പിക്കും. ഇവിടത്തെ ബെർത്തിനോട് ചേർന്നുള്ള കടലാഴം 11 മീറ്ററാക്കി നിലനിറുത്തും.
അന്താരാഷ്ട്ര കപ്പൽചാലിന് അടുത്തുള്ള വലിയ തുറമുഖം, തീരക്കടലിലെ ആഴക്കൂടുതൽ എന്നീ ഘടകങ്ങളാണ് വിഴിഞ്ഞത്തേക്ക് കൂറ്റൻ കപ്പലുകൾ അടുക്കുന്നതിന് കാരണം. ചരക്കുകപ്പലുകൾ തുടർച്ചയായി എത്തിയതോടെ വിഴിഞ്ഞം പോർട്ടിനെ അന്താരാഷ്ട്ര ക്രൂ ചെയ്ഞ്ചിംഗ് ആൻഡ് ബെങ്കറിംഗ് പദവിയിലേക്ക് സർക്കാർ ഉയർത്തിയിരുന്നു.
ഇതുവരെ ലഭിച്ചത് - 3.55 കോടി രൂപ
സൂയസ് കനാൽ വഴിയുള്ള അന്താരാഷ്ട്ര കപ്പൽചാലിൽ നിന്നുള്ള ദൂരം
കൊച്ചിയിലേക്ക് 200 നോട്ടിക്കൽ മൈൽ
വിഴിഞ്ഞത്തേക്ക് 20 നോട്ടിക്കൽ മൈൽ
പുത്തൻ സാദ്ധ്യതകൾ
---------------------------------------------------------
അന്താരാഷ്ട്ര കപ്പൽചാലിന് അടുത്തുള്ള വലിയ തുറമുഖം, തീരക്കടലിലെ ആഴക്കൂടുതൽ എന്നിവയാണ് വിഴിഞ്ഞത്തേക്ക് കൂറ്റൻ കപ്പലുകൾ അടുക്കുന്നതിന് കാരണം. ക്രൂചെയ്ഞ്ചിംഗിനുള്ള അടിസ്ഥാന സൗകര്യങ്ങൾ തുറമുഖ വകുപ്പ് ഏർപ്പെടുത്തിയാൽ മാസത്തിൽ എല്ലാ ദിവസവും കപ്പലുകൾ എത്തും. ഒരു കപ്പലെത്തുമ്പോൾ വാടക ഇനത്തിലും മറ്റുമായി മൂന്നു ലക്ഷം രൂപവരെ വരുമാനം ലഭിക്കും.
മികച്ച വരുമാനം
ഒരു കപ്പൽ എത്ര ദിവസമാണോ തീരക്കടലിൽ ആങ്കറിംഗ് നടത്തുക അത്രയും വരുമാനം സംസ്ഥാനത്തിനുണ്ട്. ഒരു ദിവസം തന്നെ ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും കപ്പലുകൾ ഇത്തരത്തിൽ ഫീസായി സർക്കാരിന് നൽകും.
ആദ്യഘട്ടത്തിൽ ടഗ് ഇല്ലാതെ മത്സ്യബന്ധന ബോട്ടുകളിലായിരുന്നു ക്രൂ ചെയ്ഞ്ചിംഗ് നടത്തിയത്. എന്നിട്ടും അന്താരാഷ്ട്ര തലത്തിലെ വമ്പൻ ഷിപ്പിംഗ് കമ്പനികൾ വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗ് തുടരാൻ താത്പര്യം കാണിച്ചു. കേരളത്തിലെ വൻകിട തുറമുഖങ്ങളെപ്പോലും പിന്തള്ളിയുള്ള വിഴിഞ്ഞത്തിന്റെ കുതിപ്പ് ഇനിയും തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |