കാസർകോട്: ബി ജെ പി സംസ്ഥാന ഭാരവാഹി യോഗത്തിൽ വിമർശനവുമായി സുരേന്ദ്രൻ വിരുദ്ധപക്ഷം. പ്രവർത്തകർക്ക് നിലവിലുള്ള നേതൃത്വത്തിൽ വിശ്വാസം നഷ്‌ടപ്പെട്ടതിനാൽ പരാജയത്തിന്‍റെ ധാർമ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ സുരേന്ദ്രൻ രാജിവയ്ക്കണമെന്ന് യോഗത്തിൽ ഒരുവിഭാഗം ആവശ്യപ്പെട്ടു. പി കെ കൃഷ്‌ണദാസ്, ശോഭാ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പക്ഷത്തെ നേതാക്കളാണ് കെ സുരേന്ദ്രന്‍റെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയത്.
ജില്ലാ, മണ്ഡലം തലങ്ങളിൽ തിരഞ്ഞെടുപ്പ് തോൽവിയെപ്പറ്റി വിശദമായി ചർച്ചകൾ നടക്കണമെന്നും പാര്‍ട്ടിയില്‍ പുനഃസംഘടന വേണമെന്നും ഭാരാവാഹികള്‍ ചൂണ്ടിക്കാട്ടി. നേതൃത്വത്തിന്‍റെ പരാജയമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണമെന്നും വിമർശനമുയർന്നു.
പാർട്ടിയിൽ അച്ചടക്കം പരമപ്രധാനമാണെന്ന് കെ സുരേന്ദ്രൻ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. അച്ചടക്കം ലംഘിക്കുന്നവരെ തിരുത്താനുള്ള നടപടിയുണ്ടാകും. കോൺഗ്രസ് അല്ല ബി ജെ പിയെന്നും കെ സുരേന്ദ്രൻ നേതാക്കളെ ഓർമ്മിപ്പിച്ചു.
കൊടകര കുഴൽപ്പണ കേസിൽ ചോദ്യംചെയ്യലിനായി ഇന്ന് ഹാജരാകേണ്ടതാണെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പാർട്ടി യോഗം ഉള്ളതിനാൽ വരാൻ സാധിക്കില്ലെന്ന് കെ സുരേന്ദ്രൻ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |