ചേർപ്പ്: ലോക്‌ഡൗൺ കാല വിരസതയകറ്റാനായി തുടങ്ങിവച്ച വിനോദത്തിലൂടെ ലിസ്‌പോ കയറിക്കൂടിയത് ഇൻഡ്യൻ ബുക്ക് ഒഫ് - ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡ് നേട്ടങ്ങളിലേക്ക്.
ചേർപ്പ് കുന്നത്ത് ലിസ്റ്ററിന്റെയും മേരിയുടെയും മകനും ബി.എസ്.സി വിദ്യാർത്ഥിയുമായ ലിസ്‌പോയാണ് താജ്മഹൽ പോലുള്ള വിസ്മയങ്ങളുടെ പേരുകൾ പെൻസിൽ മുനയിൽ കൊത്തി എഴുതിയെടുക്കുന്ന ' മൈക്രോ ലെഡ് ആർട്ട് ' നടത്തി റെക്കാഡ് കരസ്ഥമാക്കിയത്. മൂന്ന് ദിവസം കൊണ്ട് 37 പേരുകൾ കൃത്യതയോടെയും ഭംഗിയോടെയും കൊത്തിയെടുത്ത് തിരുവനന്തപുരം സ്വദേശിയുടെ റെക്കാഡ് തകർത്താണ് ഇന്ത്യ, ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡിൽ കയറിക്കൂടിയത്.
എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അദ്ധ്യാപികമാർ ബോർഡിൽ എഴുതി ബാക്കി വരുമ്പോൾ കളയുന്ന ചോക്ക് കഷണങ്ങൾ പെറുക്കി എടുത്ത് വിനോദത്തിനായി അതിൽ ചെറുരൂപങ്ങൾ കൊത്തിയെടുത്താണ് ലിസ്‌പോ നേട്ടങ്ങൾ കൊയ്തത്. എസ്.എസ്.എൽ.സി കഴിഞ്ഞപ്പോൾ മൈക്രോ ആർട്ടിൽ സജീവമായി. പെൻസിൽ മുനയിൽ കൊത്താനുള്ള ചെറിയ ഉപകരണം കൈയിൽ പിടിക്കാൻ ഒരു വർഷത്തെ പരിശീലനം വേണ്ടിവന്നുവെന്ന് ലിസ്‌പോ പറയുന്നു. കലയിലുള്ള താൽപ്പര്യം കണ്ട് വീട്ടുകാർ വീട്ടിലെ ഹാൾ തന്നെ കലാരൂപ നിർമ്മാണ പ്രവൃത്തികൾക്കായി ഒരുക്കിക്കൊടുത്തു. ഇപ്പോൾ പെൻസിൽ മുനയിൽ ചെറു ശിൽപ്പങ്ങളും, കാൻവാസിൽ ചിത്രരചനയും പ്രൊഫഷണലായി നിർവഹിക്കുന്നു. ലിംക, ഗിന്നസ് റെക്കാഡുകൾ ലക്ഷ്യമിട്ട് അതിനുള്ള പരിശ്രമത്തിലാണ് ലിസ്‌പോ.
മൈക്രോ ആർട്ടിന് വിദേശത്ത് വലിയ സാദ്ധ്യതയുണ്ട്. സ്‌കൂൾ കാലത്ത് തുടങ്ങിയ സൂക്ഷ്മത നിറഞ്ഞ കലാ പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകും
ലിസ്പോ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |