ന്യൂഡൽഹി: രാജ്യത്തെ പുതിയ ഐ.ടി. ചട്ടങ്ങൾ പ്രകാരം ഇന്ത്യയിൽ പരാതി പരിഹാര ഉദ്യോഗസ്ഥൻ അടക്കമുള്ള നിയമനങ്ങൾ ഉടൻ നടത്തണമെന്ന് ട്വിറ്ററിനോട് ഡൽഹി ഹൈക്കോടതി. ഇക്കാര്യത്തിൽ ട്വിറ്ററിന് അധികം സമയം അനുവദിക്കാനാകില്ലെന്നും നിയമനങ്ങൾ നീട്ടിക്കൊണ്ടു പോകരുതെന്നും കോടതി താക്കീത് നൽകി. പുതിയ ഐ.ടി. ചട്ടം അനുസരിച്ച് റസിഡന്റ് ഗ്രീവൻസ് ഓഫീസറെ എപ്പോൾ നിയമിക്കുമെന്ന് വ്യക്തമാക്കാൻ ട്വിറ്ററിന് രണ്ടു ദിവസം കൂടി കോടതി സമയം അനുവദിച്ചു.
സർക്കാരിന്റെ പുതിയ ഐ.ടി. ചട്ടം അനുസരിച്ച് ട്വിറ്റർ നിയമനങ്ങൾ നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ അമിത് ആചാര്യ നൽകിയ ഹർജിയിൽ വാദം കേൾക്കവേയാണ് ജസ്റ്റിസ് രേഖാപള്ളി അദ്ധ്യക്ഷയായ ബെഞ്ച് ട്വിറ്ററിനെ രൂക്ഷമായി വിമർശിച്ചത്. വിചാരണയുടെ അവസാന ദിവസമായിരുന്നു ഇന്നലെ.
നിലവിൽ ഇന്ത്യയിലെ ഐ.ടി ചട്ടങ്ങൾക്ക് വഴങ്ങിയല്ല ട്വിറ്റർ പ്രവർത്തിക്കുന്നതെന്ന് ട്വിറ്ററിന്റെ അഭിഭാഷകൻ വ്യക്തമാക്കി. നിലവിൽ റസിഡന്റ് ഗ്രീവൻസ് ഓഫീസറില്ല. ഒരാളെ ഇടക്കാലത്തേക്ക് നിയമിച്ചു എങ്കിലും പിന്നീട് നീക്കം ചെയ്തു. ഒരാൾ രാജിവച്ചെങ്കിൽ അതിന് പിന്നാലെ മറ്റൊരാളെ നിയമിക്കാതിരുന്നതെന്താണെന്ന് കോടതി ചോദ്യം ചെയ്തു. ട്വിറ്റർ കോടതിക്ക് മുന്നിൽ മോശം പ്രതിച്ഛായ ആണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ജഡ്ജി കുറ്റപ്പെടുത്തി. ഇന്ത്യയിൽ നിയമവിധേയമായി നിയമനങ്ങൾ നടത്താൻ ട്വിറ്ററിന് എത്ര സമയം വേണമെങ്കിലും എടുക്കാമെന്നാണ് വിചാരമെങ്കിൽ അതനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് രേഖ പള്ളി വ്യക്തമാക്കി.
സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായ ട്വിറ്ററിൽ നിന്നു വിവരങ്ങൾ അറിഞ്ഞു വരാൻ കൂടുതൽ സമയം വേണമെന്ന് അഭിഭാഷകൻ വ്യക്തമാക്കിയതോടെ കേസ് വീണ്ടും എട്ടാം തിയതി പരിഗണിക്കുന്നതിനായി മാറ്റി. കൃത്യമായ വിവരങ്ങളുമായി വന്നില്ലെങ്കിൽ ട്വിറ്റർ കൂടുതൽ കുഴപ്പങ്ങളിൽ അകപ്പെടുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഗാസിയാബാദിൽ മുസ്ലിം വൃദ്ധൻ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ പേരിൽ ട്വിറ്റർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനീഷ് മഹേശ്വരിക്ക് വീണ്ടും യു.പി. പൊലീസ് നോട്ടീസ് അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |