എട്ട് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാർ
ന്യൂഡൽഹി: മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയെ ഗോവ ഗവർണറായി മാറ്റി നിയമിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. വിശാഖപട്ടണം മുൻ എം.പിയും ബി.ജെ.പി ദേശീയ എക്സിക്യുട്ടീവ് അംഗവുമായ ഹരിബാബു കംബംപട്ടിയാണ് പുതിയ മിസോറം ഗവർണർ. കേന്ദ്ര സാമൂഹ്യനീതി മന്ത്രി താവർ ചന്ദ് ഗെലോട്ടിനെ കർണാടക ഗവർണറായും നിയമിച്ചു. കേന്ദ്ര മന്ത്രിസഭ പുന:സംഘടനയുമായി ബന്ധപ്പെട്ടാണ് ഈ മാറ്റം.
എട്ടു സംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിച്ചത്. 2019 ഒക്ടോബറിൽ മിസോറം ഗവർണറായി നിയമിതനായ ശ്രീധരൻ പിള്ളയ്ക്ക് കേരളത്തിനടുത്ത് ഗോവയിലേക്കുള്ള മാറ്റം നേട്ടമായി. ബി.ജെ.പി കേരള ഘടകം അദ്ധ്യക്ഷനായിരിക്കെയാണ് ശ്രീധരൻപിള്ളയെ മിസോറം ഗവർണറായി നിയമിച്ചത്.
നേരത്തേ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും മിസോറം ഗവർണർ സ്ഥാനം വഹിച്ചിട്ടുണ്ട്.
ഗുജറാത്തിൽ നിന്നുള്ള ബി.ജെ.പി നേതാവ് മംഗുഭായ് ഛഗൻഭായ് ആണ് പുതിയ മദ്ധ്യപ്രദേശ് ഗവർണർ. മുൻ ഗോവ സ്പീക്കറും ബി.ജെ.പി നേതാവുമായ വിശ്വനാഥ് അർലേക്കറിനെ ഹിമാചൽ പ്രദേശ് ഗവർണറായി നിയമിച്ചു. ഹിമാചൽ ഗവർണറും മുൻ കേന്ദ്രമന്ത്രിയുമായ ബന്ദാരു ദത്ത്രാത്രേയയെ ഹരിയാനയിലും അവിടെ നിന്ന് സത്യദേവ് നാരായൺ ആര്യയെ ത്രിപുരയിലും ഗവർണർമാരായി നിയമിച്ചു. ത്രിപുര ഗവർണർ രമേശ് ബയസിനെ ജാർഖണ്ഡിലേക്ക് മാറ്റി നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |