തൊടുപുഴ: വാഴക്കുളത്ത് നിന്ന് തൊടുപുഴ ന്യൂമാൻ കോളേജിൽ പരീക്ഷയെഴുതാൻ വന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയെ തുടർന്ന് വട്ടംകറങ്ങി പൊലീസ്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സി.എ പരീക്ഷയെഴുതാനെത്തിയതായിരുന്നു പെൺകുട്ടി. എന്നാൽ പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ പെൺകുട്ടി തന്നെയാണ് ഒരു ബന്ധുവിനെ വിളിച്ച് തന്നെ ആരോ തട്ടിക്കൊണ്ടു പോയെന്നും കൈതണ്ടയിൽ മുറിവുണ്ടാക്കിയ ശേഷം പെരുമ്പിളിച്ചിറ അൽ- അസ്ഹർ മെഡിക്കൽ കോളേജിന് സമീപം ഉപേക്ഷിച്ചെന്നും അറിയിച്ചത്. തുടർന്ന് ബന്ധു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതറിഞ്ഞത് മുതൽ തൊടുപുഴ എസ്.ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി തൊടുപുഴയിലെമ്പാടും പരക്കം പാഞ്ഞു. സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചു. സംഗതി പന്തിയില്ലെന്ന് കണ്ട പെൺകുട്ടി ഒടുവിൽ അമ്മയോട് സത്യം പറഞ്ഞു. പരീക്ഷയിൽ തോൽക്കുമെന്ന് ഭയന്ന് പെൺകുട്ടി സ്വയം ഉണ്ടാക്കിയതായിരുന്നു തട്ടിക്കൊണ്ടുപോകൽ കഥ. കൈത്തണ്ട സ്വയം മുറിച്ചതാണെന്നും പെൺകുട്ടി സമ്മതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |