തൃശൂർ: വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസിൽ 'നുഴഞ്ഞുക്കയറ്റക്കാർ ' കൂടിയതോടെ നട്ടം തിരിയുകയാണ് അദ്ധ്യാപകർ. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത് മുതൽ ഇത്തരം കടന്നു കയറ്റക്കാർ കൂടുകയും ക്ലാസ് അലങ്കോലപ്പെടുത്താനുള്ള നീക്കവും വ്യാപകമാണ്. ഇത് സംബന്ധിച്ച് കഴിഞ്ഞ ഒന്നര വർഷത്തിൽ നിരവധി പരാതികളാണ് സൈബർ സെല്ലിന് ലഭിച്ചത്.
എന്നാൽ ആരും രേഖാമൂലമുള്ള പരാതി നൽകിയിട്ടില്ല. ഓൺലൈൻ ക്ലാസുകൾക്കുള്ള ലിങ്കുകൾ തരപ്പെടുത്തിയാണ് വിരുതന്മാർ ക്ലാസിൽ കയറിക്കൂടുന്നത്. ഇത്തരത്തിൽ ഗൂഗിൾ മീറ്റ് ക്ളാസിൽ കയറുന്നവർ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അസഭ്യം പറയുന്ന പ്രവണതയുമുണ്ട്. നിരവധി പരാതികൾ സൈബർ സെല്ലിന് ഫോണിലൂടെ ലഭിച്ചിട്ടുണ്ടെങ്കിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പരിമിതികളേറെയാണെന്ന് അവർ പറയുന്നു. പഠിക്കുന്നവരെല്ലാം തന്നെ പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. അതുകൊണ്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചാൽ ക്ലാസുകളിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും ചോദ്യം ചെയ്യേണ്ടി വരും. അങ്ങനെ വന്നാൽ കുട്ടികളിൽ മാനസികമായ സമ്മർദ്ദം ഏറും.
എന്നാൽ ഇത്തരം പ്രവണത കൂടിയതോടെ ബോധവത്കരണം ആരംഭിച്ച്, ഇനിയും തുടർന്നാൽ കർശന നടപടികളിലേക്ക് കടക്കാമെന്നുമാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ ദിവസം ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട ഹൈസ്‌കൂളിലെ ഒരു ക്ലാസിൽ നാലു പേരാണ് കയറിക്കൂടി അസഭ്യം പറഞ്ഞത്. ഇത് ഉടൻ ശ്രദ്ധയിൽപെട്ട അദ്ധ്യാപിക ഇവരോട് വിവരം തിരക്കിയപ്പോഴേക്കും ഇവർ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റായി. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ് ഇത്തവണ ഇത്തരം പ്രശ്‌നങ്ങളെന്ന് അദ്ധ്യാപകർ പറയുന്നു.
സൈബർ സെൽ നൽകുന്ന മുന്നറിയിപ്പുകൾ
ദിവസവും അയക്കുന്ന ലിങ്കുകൾ മറ്റൊരാൾക്കും ഷെയർ ചെയ്യരുത്.
അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ഫോൺ നമ്പറുകൾ ഇടയ്ക്കിടെ രക്ഷിതാക്കളെ വിളിച്ച് ഉറപ്പ് വരുത്തുക
മുൻ വർഷത്തെ അദ്ധ്യാപകർ നൽകിയ അതേ ഫോൺ നമ്പർ ഉപയോഗിച്ച് ഗ്രൂപ്പ് ഉണ്ടാക്കാതെ കുട്ടികളുടെ നമ്പറാണെന്ന് ഉറപ്പാക്കി ആഡ് ചെയ്യുക
പരമാവധി കുട്ടികളുടെ തന്നെ പ്രൊഫൈൽ ഫോട്ടയായി ഉപയോഗിക്കുക
പിടിക്കപ്പെട്ടാൽ പോക്‌സോ പ്രകാരം കേസ്
ഇത്തരം നുഴഞ്ഞുകയറ്റക്കാർ പിടിക്കപ്പെട്ടാൽ പോക്‌സോ പ്രകാരം കേസെടുക്കും. കടുത്ത ശിക്ഷയും ലഭിക്കും.
ഓൺ ലൈൻ ക്ലാസുകൾ സജീവം
ഇത്തരം പ്രശ്നങ്ങളുണ്ടെങ്കിലും ഓൺലൈൻ ക്ലാസുകൾ ഇത്തവണ സജീവമാണെന്ന് അദ്ധ്യാപകർ പറയുന്നു. ഭൂരിഭാഗം ദിവസങ്ങളിലും നൂറ് ശതമാനം ഹാജർ ഉണ്ടാകാറുണ്ട്. നെറ്റ് പ്രശ്‌നം മാത്രമാണ് ചിലയിടങ്ങളിൽ തടസം സൃഷ്ടിക്കുന്നതെന്നും അദ്ധ്യാപകർ പറഞ്ഞു.
വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസുകളിൽ കയറിക്കൂടി അസഭ്യം പറയുന്ന പരാതികൾ ലഭിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളിൽ പിടിക്കപ്പെട്ടാൽ കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വി.കെ രാജു
എ.സി.പി, തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |