തൃശൂർ : നഗരത്തിന്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുമ്പോൾ അകമ്പടിയായി പ്രത്യേക കൗൺസിൽ യോഗം ഇന്ന് ബഹളത്തിൽ മുങ്ങിയേക്കും. പത്ത് വർഷമായി കരയിലടുക്കാത്ത വഞ്ചി പോലെ വട്ടം കറങ്ങുകയാണ് മാസ്റ്റർ പ്ലാനും അതുമായി ബന്ധപ്പെട്ട ചർച്ചകളും.
2012 ൽ അന്നത്തെ യു.ഡി.എഫ് മേയറായിരുന്ന ഐ.പി പോളാണ് മാസ്റ്റർ പ്ലാൻ ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ നാളിതു വരെയായിട്ടും യു.ഡി.എഫ് - എൽ.ഡി.എഫ് മാറിമാറി വന്നിട്ടും മാസ്റ്റർ പ്ലാനിന് അന്തിമരൂപമായിട്ടില്ല. ഐ.പി പോൾ മേയറായ ഭരണ സമിതി മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല. പിന്നീട് 2015 ൽ അന്നത്തെ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും അഭിപ്രായങ്ങളും പരിഗണിച്ച് വീണ്ടും സർക്കാരിന് അയച്ചെങ്കിലും കൗൺസിലിന്റെ അംഗീകാരം ഇല്ലാത്തതിനാൽ അംഗീകരിക്കപ്പെട്ടില്ല. പിന്നീട് അധികാരത്തിൽ വന്ന എൽ.ഡി.എഫ് ഭരണസമിതിയും മാസ്റ്റർ പ്ലാനിനെ കുറിച്ച് വിശദമായി ചർച്ച നടത്തി. കൗൺസിൽ ഹാളിൽ ഏഴ് ദിവസം പൊതുജനങ്ങൾക്കായി വിശദീകരണവും നടത്തി. 2019 ലാണ് കൗൺസിലിന്റെ അംഗീകാരത്തിനായി മാസ്റ്റർ പ്ലാൻ അയച്ചത്. അതിനിടയിൽ കൊവിഡും മറ്റും വന്നതോടെ ചർച്ചകൾ നീണ്ടു. വീണ്ടും എൽ.ഡി.എഫിന്റെ പുതിയ ഭരണ സമിതി നിലവിൽ വന്നു. യു.ഡി.എഫ് അവതരിപ്പിച്ച മാസ്റ്റർ പ്ലാനിൽ സമഗ്രമായ മാറ്റം വരുത്തിയെന്നാണ് ഭരണപക്ഷത്തിന്റെ അവകാശ വാദം.
നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാസ്റ്റർ പ്ലാനിനെതിരെ റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധങ്ങളേറെയും. എൽത്തുരുത്തിൽ സെന്റ് അലോഷ്യസ് കോളേജ് പരിസരത്തെ റോഡിന്റെ വീതികൂട്ടൽ സംബന്ധിച്ച് നാട്ടുകാർ പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു. അശാസ്ത്രീയമായ വികസന നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്ന് സെന്റ് മേരീസ് ദേവാലയ പ്രതിനിധി സഭ ആവശ്യപ്പെട്ടു.
പ്രത്യേക കൗൺസിൽ രാവിലെ 11ന്
മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാനുള്ള പ്രത്യേക കൗൺസിൽ യോഗം ഇന്ന് രാവിലെ കോർപറേഷൻ കൗൺസിൽ ഹാളിൽ മേയർ എം.കെ വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേരും.
കോൺഗ്രസ് ധർണ്ണ നടത്തി
ജനവിരുദ്ധ മാസ്റ്റർ പ്ലാൻ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ കോർപറേഷൻ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ഡി.സി.സി പ്രസിഡന്റ് എം.പി വിൻസന്റ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ അദ്ധ്യക്ഷത വഹിച്ചു. ജോൺ ഡാനിയേൽ, സുനിൽ രാജ്, ലാലി വിൻസെന്റ്, ജയപ്രകാശ് പൂവത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരായാതെ കൗൺസിലിന്റെ ആസൂത്രണ സമിതിയിൽ ചർച്ചയില്ലാതെയുമാണ് മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ പോകുന്നത്. മാസ്റ്റർ പ്ലാനിന്റെ മറവിൽ വൻ അഴിമതിയാണ് നടക്കുന്നത്.
രാജൻ പല്ലൻ
പ്രതിപക്ഷ നേതാവ്
നഗരത്തിന്റെ വികസന കാര്യത്തിൽ യു.ഡി.ഫിനും എൽ.ഡി.എഫിനും ആത്മാർത്ഥതയില്ല. മാസ്റ്റർ പ്ലാൻ ഉയർത്തിക്കാട്ടി അഴിമതി നടത്തുകയാണ് മാറി മാറി ഭരിച്ച എൽ.ഡി.എഫും യു.ഡി.എഫും.
വിനോദ് പൊള്ളാഞ്ചേരി
ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |