കോഴിക്കോട്: നാടക വസന്തത്തിന്റെ യവനികയിൽ ചവിട്ടി കൊവിഡ് രണ്ടാം കാണ്ഡം ആടിയതോടെ അതിജീവനത്തിനായി പാടുപെടുകയാണ് കലാകാരൻമാർ. ഇനിയെങ്ങനെ ജീവിത നാടകം നിറഞ്ഞാടുമെന്ന ആശങ്കയിലാണ് അരങ്ങ് വാണവർ. നടീനടന്മാരും സാങ്കേതിക വിദഗ്ദ്ധരുമടക്കം നിരവധി പേരുടെ നാടക കുടുംബങ്ങളെയാണ് കൊവിഡ് പ്രതിസന്ധിയിലാക്കിയത്.
ഡിസംബർ മുതൽ മേയ് വരെയാണ് നാടക സീസൺ. 2020ലെ സീസൺ പൂർണമായും കൊവിഡ് കൊണ്ടുപോയെങ്കിലും നഷ്ടങ്ങൾ ഈ സീസണിൽ തിരിച്ചു പിടിക്കാമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് രണ്ടാം തരംഗം എല്ലാം നിശ്ചലമാക്കിയത്.
പുതിയ നാടകമിറക്കാൻ സെറ്റ്, സാങ്കേതിക സംവിധാനങ്ങൾ എല്ലാംചേർന്ന് ഒമ്പത് മുതൽ 10 ലക്ഷം രൂപ വരെ ആവശ്യമായി വരും. മുടക്കു മുതൽ തിരിച്ചുകിട്ടണമെങ്കിൽ ഒരു സീസണിൽ 120 സ്റ്റേജ് മിനിമം കിട്ടണം. പ്രൊഫഷണൽ നാടകസംഘങ്ങളുടെ സ്ഥിതിയാണ് ഈ പറഞ്ഞത്. എന്നാൽ അമച്വർ നാടകവേദിയുടെ അവസ്ഥ ഇതിലും കഷ്ടമാണ്. കാലത്തെ പുതുക്കിപ്പണിയാൻ നവീന ആശയങ്ങളുമായി അമച്വർ നാടക സംഘങ്ങൾ എത്തിയപ്പോൾ അരങ്ങുകളെല്ലാം കൊവിഡ് കവർന്നു. അരപട്ടിണിയിൽ നിന്ന് മുഴുപട്ടിണിയിലേക്ക് നീങ്ങുകയാണ് ഓരോ നാടക കലാകാരനും. നാടകകൃത്ത് മുതൽ കർട്ടൻ വലിക്കുന്നവർ വരെ അനുഭവിക്കുന്ന പ്രതിസന്ധികൾ പറഞ്ഞാൽ തീരാത്തവയാണ്. സർക്കാർ ധന സഹായമായി 2000 രൂപ കഴിഞ്ഞ ലോക്ക് ഡൗണിൽ അനുവദിച്ചെങ്കിലും പലർക്കും ഇപ്പോഴും കിട്ടാനുണ്ട്.
''നാടക കലാകാരൻമാരിൽ പലരും പട്ടിണിയിലാണ്. എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയാത്ത അവസ്ഥയാണ്. കൊവിഡ് എഴുത്ത് പ്രതിസന്ധിയും സൃഷ്ടിക്കുന്നു. മനസിൽ നിറഞ്ഞ സദസില്ലെങ്കിൽ എങ്ങനെ നാടകമെഴുതാൻ കഴിയും. കാലത്തിനനുസരിച്ച് ശബ്ദവും നവീന സാങ്കേതികതയും ചേർത്തിണക്കി പുത്തൻ നാടക സംസ്‌കാരം സൃഷ്ടിക്കേണ്ടതുണ്ട്. നാടക പ്രവർത്തകർക്ക് കൃത്യമായ വരുമാനം ഉറപ്പാക്കാൻ അധികൃതർ ഇടപെടണം ''.
അനിൽ പി സി പാലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |