SignIn
Kerala Kaumudi Online
Friday, 19 April 2024 1.21 PM IST

മാണി വികാരം ആളിക്കത്തിക്കാൻ യു.ഡി.എഫ്, പടരാതെ കെടുത്താൻ സി.പി.എം

k-m-mani

തിരുവനന്തപുരം: കെ.എം. മാണിയെന്ന വികാരത്തിൽ തട്ടി കേരള കോൺഗ്രസ് അണികൾക്കിടയിൽ വീണ തീപ്പൊരിയിൽ നിന്ന് കാട്ടുതീ പടർത്താനൊരുങ്ങി യു.ഡി.എഫ്. അബദ്ധത്തിൽ വീണുപോയ തീപ്പൊരിയിൽ നിന്ന് തീ പടരുംമുമ്പ് കെടുത്താൻ അതിവേഗ ഇടപെടലുമായി സി.പി.എം നേതൃത്വം. കെ.എം. മാണിയുടെ 2015ലെ ബഡ്ജറ്റവതരണം അലങ്കോലമാക്കുന്നതിലേക്ക് നയിച്ച നിയമസഭ കൈയാങ്കളിക്കേസിൽ നിന്ന് എങ്ങനെയും തലയൂരാൻ ശ്രമിക്കുന്ന സി.പി.എമ്മിനും ഇടതുനേതൃത്വത്തിനും കൂനിന്മേൽ കുരു പോലെയായി പുതിയ വിവാദം.

കൈയാങ്കളിക്കേസ് പരിഗണിക്കവേ, അതിലേക്ക് നയിച്ചതെന്തെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് മുൻ ധനകാര്യമന്ത്രിക്കെതിരായ അഴിമതിയാരോപണം കാട്ടിയുള്ള പ്രതിഷേധമെന്ന് സർക്കാരിന്റെ അഭിഭാഷകൻ മറുപടി നൽകിയതാണ് വിനയായത്. ആ ധനമന്ത്രി കെ.എം. മാണിയും മാണിയുടെ പുത്രന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ്-എം ഇടതുമുന്നണിയിലെ ഏറ്റവും വേണ്ടപ്പെട്ട ഘടകകക്ഷിയുമാണ്. കേരള കോൺഗ്രസ്-എമ്മിനേറ്റ മുറിവിൽ മുളകരച്ച് തേയ്ക്കാൻ കിട്ടിയ അവസരം കോൺഗ്രസും കേരള കോൺഗ്രസ്-ജോസഫ് വിഭാഗവുമുൾപ്പെട്ട യു.ഡി.എഫ് പാഴാക്കിയില്ല. ജോസ് കെ.മാണി ഇനിയെങ്ങനെ ഇടതുമുന്നണിയിൽ തുടരുമെന്ന് ചോദിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, അദ്ദേഹം രാഷ്ട്രീയനിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു.

മാണി അഴിമതിക്കാരനെന്ന് കോടതിയിൽ പരാമർശിച്ചിട്ടില്ലെന്ന് വിശദീകരിച്ച സി.പി.എം ആക്ടിംഗ് സെക്രട്ടറി, പഴി മാദ്ധ്യമങ്ങൾക്ക് മേൽ ചാരി. ബാർ കോഴ വ്യക്തിപരമായി കെ.എം. മാണി നടത്തിയതല്ലെന്നും യു.ഡി.എഫിന്റെ അഴിമതിയാണെന്നും വ്യാഖ്യാനിച്ചാണ് മാണിക്ക് സി.പി.എം വിശുദ്ധപദവി സമ്മാനിക്കുന്നത്. ഇനിയങ്ങോട്ട് കോടതിയിലും യു.ഡി.എഫ് അഴിമതിയെന്നാകും സർക്കാർ നിലപാട്.

 അടിയന്തര ഇടപെടൽ

കേരള കോൺഗ്രസിന്റെ അസ്തിത്വം കെ.എം.മാണിയിലാണെന്ന് തിരിച്ചറിഞ്ഞാണ് സി.പി.എമ്മിന്റെ അടിയന്തര ഇടപെടലുണ്ടായത്. വിവാദമുണ്ടായ ഉടൻ അതൃപ്തിയുമായി സി.പി.എം നേതൃത്വത്തെ ജോസ് കെ.മാണി ബന്ധപ്പെട്ടതിന് പിന്നാലെ സി.പി.എം ഡൽഹിയിൽ നിന്ന് വിശദാംശം തേടി. കോടതിയിൽ മാണിയുടെ പേര് പറഞ്ഞില്ലെന്നാണ് വ്യക്തമാക്കപ്പെട്ടത്.

ഇന്നലെ രാവിലെ മാണിയെ അപമാനിച്ചതിലെ വേദന സൂചിപ്പിക്കുന്ന കേരള കോൺഗ്രസ് നേതാക്കളുടെ വൈകാരിക പ്രതികരണമെത്തിയതോടെ സി.പി.എം സെക്രട്ടേറിയറ്റ് വിഷയം അടിയന്തര ചർച്ചയ്ക്കെടുത്തു. സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മാണിയുടെ പേരില്ലെന്നും, മാദ്ധ്യമങ്ങളിൽ പ്രചരിക്കുമ്പോലുള്ള പരാമർശം കോടതിയിലുണ്ടായിട്ടില്ലെന്നും ജോസ് കെ.മാണിയെ സി.പി.എം ബോദ്ധ്യപ്പെടുത്തിയെന്നാണ് വിവരം.

 ജോസഫിന്റെ മുതലെടുപ്പ്

അധികാരത്തിലിരിക്കുന്ന കക്ഷിയായതിനാൽ, തകർന്നുകിടക്കുന്ന ജോസഫ് വിഭാഗത്തിലെ അസംതൃപ്തരെ അടർത്തിയെടുക്കാനുള്ള ശ്രമങ്ങളിൽ ജോസ് വിഭാഗം ഏർപ്പെട്ടിരിക്കെയാണ് അപ്രതീക്ഷിത വിവാദം. അവസരം മുതലെടുത്ത് വിഷയം കത്തിച്ചുനിറുത്തി അണികളുടെ വികാരത്തെ അനുകൂലമാക്കിയെടുക്കാനാണ് ജോസഫിന്റെ മറുനീക്കം. കെ.എം. മാണിയെ അപമാനിച്ച മുന്നണിയിൽ നിന്ന് ജോസ് പുറത്തുവരണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമാണ്. ജോസ് കെ.മാണി യു.ഡി.എഫ് വിട്ടപ്പോഴേ, ബാർകോഴ വിഷയത്തിലെ ഇടതുസമീപനം ഓർമ്മിപ്പിച്ച് കോൺഗ്രസ് തടയിടാൻ നോക്കിയതാണ്. ജോസ് അത് ഗൗനിച്ചില്ല. പുതിയ സാഹചര്യത്തിൽ വീണ്ടും വിഷയം സജീവമാക്കുകയാണ് കോൺഗ്രസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KM MANI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.