പ്രതിദിനം വരുന്നത് മൂന്ന് ലക്ഷം ലിറ്റർപാൽ
പാലക്കാട്: ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് ജനജീവിതം സാധാരണനിലയിലേക്ക് കടന്നതോടെ സംസ്ഥാനത്തേക്കുള്ള പാൽ വരവും വർദ്ധിച്ചു. സംസ്ഥാനാതിർത്തിയിലെ മീനാക്ഷിപുരം പാൽപരിശോധന കേന്ദ്രംവഴിമാത്രം നിലവിൽ പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ പാലാണ് കേരളത്തിലേക്കെത്തുന്നത്. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സംസ്ഥാനം വീണ്ടുമൊരു സമ്പൂർണ അടച്ചിടലിലേക്ക് കടന്നതോടെ പാൽവരവ് 1.75 ലക്ഷം ലിറ്ററായി കുറഞ്ഞിരുന്നു. പ്രതിദിനം മൂന്നരലക്ഷം ലിറ്ററിലധികം പാൽ വന്നിരുന്നത് പകുതിയായി കുറഞ്ഞു. ഇളവുകളിൽ ചെറുതും വലുതുമായ കൂടുതൽ ഹോട്ടലുകളും മറ്റ് ചായക്കടകളും ഉൾപ്പെടെയുള്ളവ തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയതോടെ പാലിന് ആവശ്യക്കാരേറെയായി. ഇതാണ് പാൽ വരവ് കൂടാനിടയാക്കിയതും.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പാലെത്തുന്നത്. ഇവിടങ്ങളിലെ കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗൺ ഉത്പാദനത്തെയും ഗതാഗതത്തെയും കാര്യമായി ബാധിച്ചു. കേരളത്തിൽ വിവാഹം അടക്കമുള്ള ആഘോഷങ്ങൾക്കും ആരാധനാലയങ്ങൾക്കും നിയന്ത്രണം വന്നതോടെ പായസം, ഐസ്‌ക്രീം, ഷേക്ക് പോലുള്ള പാലിന്റെ അനുബന്ധ ഉത്പന്നങ്ങളുടെ നിർമ്മാണം കുത്തനെ കുറഞ്ഞു. ഇതും പാൽവരവിനെ ബാധിച്ചതായി വ്യാപാരികൾ പറയുന്നു.
എന്നാൽ, നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ കഴിഞ്ഞ മാസം 16നു ശേഷം പാൽ വരവ് വർദ്ധിച്ചു. കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽവന്ന് ജനജീവിതം സാധാരണ നിലയിലേക്കെത്തുമ്പോൾ വരുംദിവസങ്ങളിലും പാൽവരവ് വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് ലക്ഷം ലിറ്ററായി തുടരുമെന്നാണ് പ്രതീക്ഷയെന്ന് ക്ഷീരവികസന വകുപ്പ് അധികൃതർ പറഞ്ഞു. സാധാരണ ജൂൺ, ജൂലൈ മാസങ്ങളിൽ കാലവർഷം ശക്തമാകുന്നതോടെ ജില്ലയിലെ പാൽ ഉത്പാദനത്തിൽ വർദ്ധനവ് പതിവാണ്. എന്നാൽ, ഇത്തവണ മഴ കുറവായതിനാൽ ഉത്പാദനത്തിൽ കാര്യമായ ഉയർച്ചയുണ്ടായിട്ടില്ല.
ഇളവുകൾക്കു ശേഷം തുടക്കത്തിൽ ശരാശരി രണ്ട് ലക്ഷം ലിറ്ററായിരുന്നു വന്നതെങ്കിലും രണ്ടാഴ്ചക്കിടെ അത് മൂന്ന് ലക്ഷം ലിറ്ററിലെത്തി. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഓണത്തോടനുബന്ധിച്ച് നാലു ലക്ഷം ലിറ്ററിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. പാൽവരവ് കൂടിയതോടൊപ്പം മീനാക്ഷിപുരം, വാളയാർ, ഗോപാലപുരം എന്നിവിടങ്ങളിൽ മൊബൈൽ ലാബ് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. മീനാക്ഷിപുരത്ത് 24 മണിക്കൂറും ലാബ് പ്രവർത്തിക്കുന്നുണ്ട്.
ബ്രിൻസി മാണി,
ക്വാളിറ്റി കൺട്രോൾ ഓഫീസർ, ക്ഷീരവികസന വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |