വടക്കഞ്ചേരി: കുതിരാൻ തുരങ്കത്തിലെ ഒരു ടണൽ ആഗസ്റ്റ് ഒന്നിന് തുറക്കും. അവസാനഘട്ട നിർമ്മാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി മുതൽ തൃശൂർ ജില്ലയിലെ മണ്ണുത്തിവരെയുള്ള റോഡ് വികസന പദ്ധതിയിലെ പ്രധാന നിർമ്മാണമാണു കുതിരാനിലെ തുരങ്കം. പാലക്കാട് ഭാഗത്തെ ഇരുമ്പുപാലം മുതൽ തൃശൂർഭാഗത്തെ വഴുക്കുംപാറ വരെ 945 മീറ്ററാണ് തുരങ്കത്തിന്റെ ആകെ ദൈർഘ്യം. അഴുക്കുചാലും കൈവരികൾ പിടിപ്പിച്ച നടപ്പാതയും സജ്ജമാക്കിയിട്ടുണ്ട്. അഗ്നിരക്ഷാ സംവിധാനവും വായു സമ്മർദ്ദം നിയന്ത്രിക്കാനുള്ള സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് നിർമ്മാണം പുരോഗമിക്കുന്നത്. ഓരോ 300 മീറ്ററിന് ഇടയിലും ഇരട്ട തുരങ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്ഥലങ്ങളുണ്ട്. തുരങ്കത്തിന് അകത്ത് അപകടങ്ങളോ മറ്റ് സാങ്കേതിക പ്രശ്നങ്ങളോ ഉണ്ടായൽ ഗതാഗതം തടസപ്പെടാതിരിക്കാനായാണ് ഈ ക്രമീകരണം.
പരസ്പരം പഴിചാരി അധികൃതർ
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് കുതിരാൻ ഇരട്ട തുരങ്കത്തിലെ ഒരു ടണൽ യാത്രയ്ക്കായി തുറന്നുകൊടുക്കുന്നത്. പ്രഖ്യാപനത്തിന് ശേഷം പദ്ധതി യാഥാർത്ഥ്യമാകാൻ ഇത്രയും കാലതാമസമെടുത്തതിന് പിന്നിൽ സർക്കാരുകളും നിർമ്മാണ കമ്പനി അധികൃതരും കുറ്റക്കാരാണ്. നിർമാണ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് വൈകുന്നതിന്റെ കാരണമായി ദേശീയപാത അതോറിട്ടി കുറ്റപ്പെടുത്തുന്നത്. അത് ഇപ്പോഴും പ്രശ്നമായി തുടരുന്നു. എന്നാൽ തുരങ്ക നിർമ്മാണവുമായി ബന്ധപ്പെട്ട സർക്കാർ നടപടികളിൽ പലപ്പോഴായി കാലതാമസമുണ്ടായതും സമരങ്ങളും വൈകലിനു കാരണമായതായി കമ്പനി പറയുന്നു.
നിർമ്മാണം അവസാനഘട്ടത്തിലേക്ക്
തുരങ്കത്തിന്റെ മുകൾ ഭാഗം സിമന്റ് മിശ്രിതം ഉപയോഗിച്ച് ബലപ്പെടുത്തുന്ന പ്രവർത്തികൾ, കോൺക്രീറ്റ് ജോലികൾ, ഇരുവശത്തെയും പ്രവേശന കവാടത്തിലെ പാറ നീക്കം ചെയ്യൽ, തുരങ്കത്തിനുള്ളിലെ ശുചീകരണം, വൈദ്യുതി വിളക്കുകളുടെ ക്രമീകരണങ്ങൾ എന്നിവ പൂർത്തിയായിവരുന്നു. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്താൻ ദേശീയപാത അധികൃതർക്കും നിർമാണ ചുമതലയുള്ള കമ്പനിക്കും തൃശൂർ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ടണലിന്റെ അകത്ത് കാൽനടയാത്രക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള പാതയുടെ ശുചീകരണം നടത്തും. കോൺക്രീറ്റ് കാന, വാട്ടർടാങ്ക് എന്നിവയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |