കോഴഞ്ചേരി : കഴിഞ്ഞ സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ ജില്ലയ്ക്ക് അനുവദിച്ച ചട്ടമ്പി സ്വാമി സാംസ്‌കാരിക സമുച്ചയം അദ്ദേഹത്തിന്റെ സന്ദർശനത്താൽ പവിത്രമായ അയിരൂരിലോ എഴുമറ്റൂരിലോ നിർമ്മിക്കണമെന്ന് ജില്ലാ വികസന സമതി യോഗത്തിൽ ആവശ്യം. നവോത്ഥാന നായകൻ വിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെ പേരിൽ സ്മാരക സമുച്ചയം നിർമിക്കുന്നതിന് അയിരൂരോ, എഴുമറ്റൂരോ സ്ഥലം ലഭ്യമാക്കാമെന്ന് ആന്റോ ആന്റണി എം.പിയുടെ പ്രതിനിധി അഡ്വ.കെ.ജയവർമ്മ വികസന സമിതി യോഗത്തിൽ പറഞ്ഞു. വിവിധ സാംസ്‌കാരിക, സാമൂഹ്യ, ആദ്ധ്യാത്മിക നായകന്മാരുടെ പേരിൽ എല്ലാ ജില്ലകളിലും സാംസ്‌കാരിക കേന്ദ്രങ്ങൾ നിർമ്മിക്കാനായി കഴിഞ്ഞ സർക്കാർ ഓരാ ജില്ലയ്ക്കും 50 കോടി രൂപ വീതം ബഡ്ജറ്റിൽ വകയിരുത്തിയിരുന്നു. ചട്ടമ്പി സ്വാമികളുടെ പേരിലാണ് സാംസ്‌കാരിക കേന്ദ്രം പത്തനംതിട്ടയ്ക്ക് അനുവദിച്ചത്. 50 കോടി രൂപ കേന്ദ്രത്തിനാവശ്യമായ സ്ഥലം വാങ്ങുന്നതിനടക്കമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സാംസ്‌കാരിക സമുച്ചയം ജില്ലാ ആസ്ഥാനത്ത് തന്നെ വേണമെന്ന് നിബന്ധന പാടില്ല. ഇടുക്കി ജില്ലയിൽ അക്കാമ്മ ചെറിയാൻ സ്മാരകം ജില്ലാ ആസ്ഥാനമായ പൈനാവിലല്ല പീരുമേട്ടിലാണ് ഉദ്ദേശിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കൃഷ്ണപിള്ള സ്മാരകം മാവേലിക്കരയിലും. ഇത്തരത്തിൽ പത്തനംതിട്ട ജില്ലയിൽ ചട്ടമ്പി സ്വാമി സ്മാരകമായി ഉദ്ദേശിക്കുന്ന സാംസ്‌കാരിക നിലയം അയിരൂർ, എഴുമറ്റൂർ എന്നിവിടങ്ങളിൽ നിർമ്മിക്കുന്നതിന് തടസമില്ലെന്ന് വിലയിരുത്തുന്നു.
നവോഥാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കോഴഞ്ചേരി, മേലുകര, ഇലന്തൂർ പ്രദേശങ്ങളും ഇതിന് പരിഗണിക്കാവുന്നതാണെന്ന് സാംസ്‌കാരിക സമിതി നേതാക്കളായ വി.കെ.രാജഗോപാൽ, ശ്രീജിത്ത് അയിരൂർ എന്നിവർ പറഞ്ഞു. കഴിഞ്ഞ ബഡ്ജറ്റിൽ നേരിട്ട് പ്രഖ്യാപിച്ച ഈ സ്ഥാപനമാണ് ചട്ടമ്പിസ്വാമിയുടെ പേരിലുള്ളത്. ഇതിനുള്ള നടപടികൾ ആരംഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |