തിരുവനന്തപുരം: മരം മുറിക്കൽ ഉത്തരവ് റദ്ദാക്കാൻ മന്ത്രിയും റവന്യു സെക്രട്ടറിയും അനുമതി നൽകിയ ശേഷവും ഉത്തരവിറക്കാൻ വൈകിയത് മരം മാഫിയയെ സഹായിക്കാനായിരുന്നെന്ന് സംശയം. ഫെബ്രുവരി രണ്ടിനാണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിൽ ഒപ്പുവച്ചത്. അന്നോ അടുത്ത ദിവസമോ ഉത്തരവിറക്കാമായിരുന്നിട്ടും അത് ചെയ്യാതെ മൂന്നു ദിവസം വൈകിപ്പിച്ച് ഫെബ്രുവരി അഞ്ചിന് ഉത്തരവിറക്കിയത് വിവരം മാഫിയയ്ക്ക് കൈമാറിയ ശേഷം വേണ്ടത്ര സമയം നൽകുകയായിരുന്നു എന്നാണ് സംശയം ഉയർന്നിരിക്കുന്നത്. മരം മുറിക്കൽ ഏറ്രവും കൂടുതൽ നടന്നത് ഈ മൂന്നു ദിവസങ്ങളിലായിരുന്നുവെന്നതാണ് സംശയം ബലപ്പെടാൻ കാരണം. ഉത്തരവ് ഇറക്കേണ്ടിയരുന്ന അണ്ടർ സെക്രട്ടറിയാണ് ഇപ്പോൾ സംശയത്തിന്റെ മുനയിൽ നിൽക്കുന്നത്.
2020 ഒക്ടോബർ 24 ന് ഇറക്കിയ ഉത്തരവിനായി അഡിഷണൽ അഡ്വക്കറ്ര് ജനറലിനോട് ഉപദേശം ചോദിച്ചു എന്ന വാർത്തകളും സി.പി.ഐ കേന്ദ്രങ്ങൾ നിഷേധിക്കുന്നു. 1964ലെ ഭൂപതിവ് ചട്ടത്തിൽ നിയമോപദേശത്തോടെയാണ് 2017ൽ ഭേദഗതി വരുത്തിയത്. ഇത് സബ്ജക്റ്ര് കമ്മിറ്രി അംഗീകരിച്ചതുമാണ്. ഇതു പ്രകാരം തേക്ക്, ഈട്ടി, എബണി, ചന്ദനം എന്നീ മരങ്ങൾ നിക്ഷിപ്തമാക്കുന്ന വകുപ്പ് തന്നെ ഇല്ലാതായി. വനസംരക്ഷണ നിയമ പ്രകാരമാണ് ചന്ദനത്തിന് പ്രത്യേക പരിഗണന ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തരവിറക്കാൻ പിന്നീട് നിയമോപദേശം ആവശ്യമില്ല.
1964ലെ ചട്ടപ്രകാരം മാത്രമല്ലാതെ വനഭൂമി, പട്ടിക ജാതി പട്ടികവർഗക്കാർക്ക് നൽകിയ ഭൂമി തുടങ്ങിയ പത്തോളം ചട്ടപ്രകാരങ്ങൾ നൽകിയ ഭൂമിയിലെല്ലാം മരം മുറിക്കാൻ അനുവാദം നൽകണം എന്ന് സംഘടനകൾ ആവശ്യപ്പെട്ടപ്പോഴാണ് 1960ലെ ഭൂപതിവ് നിയമത്തിൽ തന്നെ ഭേദഗതി വരുത്തണമോ എന്ന കാര്യത്തിൽ നിയമോപദേശം തേടാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദ്ദേശിച്ചത്. 2019 ഒക്ടോബറിലായിരുന്നു ഇത്. ഇതിനെയാണ് 2020ലെ ഉത്തരവിനായി നിയമോപദേശം തേടി എന്നു തെറ്രായി പ്രചരിപ്പിക്കുന്നതെന്ന് സി.പി.ഐ കേന്ദ്രങ്ങൾ ആരോപിക്കുന്നു.
അതേസമയം, ഉത്തരവ് പിൻവലിക്കാനുള്ള നിയമോപദേശത്തിന് ഒന്നരമാസത്തിലധികം നിയമ വകുപ്പിൽ കാലതാമസം ഉണ്ടായതായും ഈ കാലയളവിൽ തകൃതിയായി മരം മുറി നടന്നതായും ആരോപണമുണ്ട്.
പിന്നിൽ ക്വാറി മാഫിയയെന്ന്
ഇ. ചന്ദ്രശേഖരൻ റവന്യൂ മന്ത്രിയായിരിക്കെ എല്ലാ അടവുകളും പയറ്റിയിട്ടും പരാജയപ്പെട്ട ക്വാറി മാഫിയയാണ് ഇപ്പോൾ മരംമുറിക്കൽ വിവാദം സൃഷ്ടിച്ചതിന് പിന്നിലെന്ന് സി.പി.ഐ കേന്ദ്രങ്ങൾ ആരോപിക്കുന്നു. ഭരണകക്ഷി നേതാക്കളുമായി ബന്ധമുള്ള പ്രതിപക്ഷ യൂണിയൻ നേതാവും ഇപ്പോൾ സി.പി.ഐയുടെ സംശയപ്പട്ടികയിലുണ്ട്. ഖനനവുമായി ബന്ധപ്പെട്ട ചുമതലകളിൽ നിന്ന് ഇദ്ദേഹത്തെ നേരത്തെ ഒഴിവാക്കിയിരുന്നു.
ഇതേ കാരണത്താൽ റവന്യു സെക്രട്ടറി ഈ ഉദ്യോഗസ്ഥന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ അനുകൂലമല്ലാത്ത പരാമർശങ്ങൾ രേഖപ്പെടുത്തുകയും മന്ത്രി അത് ശരിവയ്ക്കുകയും ചെയ്തിരുന്നുവത്രെ. വ്യാജ വാർത്തകളുടെ ഉത്ഭവം ഇവരിൽ നിന്നാണെന്നാണ് സി.പി.ഐ കേന്ദ്രങ്ങളുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |