ആലപ്പുഴ: ചെറുതന പുത്തൻചുണ്ടൻ നീറ്റിലിറങ്ങുന്ന ശുഭമുഹൂർത്തത്തിനായുള്ള കാത്തിരിപ്പിലാണ് ചെറുതനക്കാർ. പണി പൂർത്തിയായെങ്കിലും കൊവിഡ് നിയന്ത്രണങ്ങളാണ് വട്ടം നിൽക്കുന്നത്. ഓണത്തിനു മുമ്പ് നീരണയിക്കാമെന്ന പ്രതീക്ഷയിലാണ് കരക്കാർ.
നെഹ്രുട്രോഫിയാണ് പ്രധാന ലക്ഷ്യം. 2004ൽ നെഹ്രുട്രോഫി നേടിയ ചെറുതന 9 തവണ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പക്ഷേ, ഇത്തവണ ജലോത്സവങ്ങളൊന്നും നടക്കാൻ ഇടയില്ലെങ്കിലും പുതുമണം മാറാത്ത ചുണ്ടനെ നെഞ്ചോടു ചേർക്കുകയാണ് നാട്. 2020 ആഗസ്ത് 24ന് കോഴിമുക്ക് നാരായണൻ ആചാരിയുടെ ഇളയമകൻ സാബുനാരായണൻ ആചാരിയുടെ നേതൃത്വത്തിലാണ് പണി തുടങ്ങിയത്.
ചെറുതന ചരിത്രം
ചെറുതനയുടെ മൂന്നാം ചുണ്ടനാണിത്. ആദ്യ രണ്ട് ചുണ്ടൻമാർ പത്തിലധികംതവണ നെഹ്‌റുട്രോഫി ഫൈനലിൽ ഇടം നേടി. മാരാമൺ എന്ന പഴയ പള്ളിയോടം വാങ്ങി പുതുക്കിപ്പണിഞ്ഞാണ് ആദ്യം ചെറുതന ചുണ്ടനുണ്ടാക്കിയത്. ഇവന് ഉശിര് അത്ര പോരെന്നു ബോദ്ധ്യമായതോടെ, വള്ളംകളിപ്രേമിയായ എടത്വ ആലപ്പാട് സുധാകരന് വിറ്റു. കോഴിമുക്ക് നാരായണൻ ആചാരിയുടെ മേൽനോട്ടത്തിൽ രണ്ടാമത്തെ ചുണ്ടനുണ്ടാക്കി. പ്രാദേശിക ജലോത്സവങ്ങളിൽ ആ ചുണ്ടനെ തോൽപ്പിക്കാൻ മറ്റാരുമുണ്ടായിരുന്നില്ല. കാലപ്പഴക്കം വന്നപ്പോൾ അവനെ ചമ്പക്കുളത്തുകാർക്കു വിറ്റു. ഇതോടെയാണ് മൂന്നാം ചുണ്ടനുള്ള ശ്രമം ആരംഭിച്ചത്.
..........................................
₹ 50 ലക്ഷം: ആകെ ചെലവ്
9 മാസത്തെ പരിശ്രമം
10 ശില്പിമാർ
................................................
1986ൽ നീറ്റിലിറക്കിയ ചെറുതന പുത്തൻചുണ്ടനാണ് നിലവിലുള്ളത്. ഇത് വിറ്റാണ് പുത്തൻ വള്ളം നിർമ്മിക്കുന്നത്. അപ്പർ കുട്ടനാടൻ വള്ളംകളികളിൽ ചെറുതനയെ വെല്ലാൻ ടീമില്ലായിരുന്നു.
.........................................
അച്ഛനും വല്യച്ഛനും ചേർന്നാണ് മുമ്പ് ചെറുതന വള്ളം നീറ്റിലിറക്കിയത്. ചെറുതനക്കാർ വീണ്ടും പുത്തൻ ചുണ്ടൻ നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ ആ ഭാഗ്യം എന്നെ തേടിയെത്തി. ഓണത്തിനു മുമ്പ് നീറ്റിലിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ
(സാജു നാരായണൻ ആചാരി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |