ആഴം കൂട്ടണമെന്ന് ആവശ്യം
കൊല്ലം: കൃത്യമായ വേലിയേറ്റവും വേലിയിറക്കവും ഇല്ലാത്തതിനാൽ അഷ്ടമുടിക്കായലിൽ മത്സ്യസമ്പത്ത് കുറയുന്നതായി മത്സ്യത്തൊഴിലാളികൾ. എട്ട് ശാഖകളുള്ള കായലിന് നീണ്ടകരയിൽ മാത്രമാണ് അറബിക്കടലുമായി ബന്ധമുള്ളത്. അതുകൊണ്ട് തന്നെ കടലുമായി ബന്ധപ്പെട്ട് കിടക്കുന്ന മുക്കാട് മുതൽ അഷ്ടമുടി, സാമ്പ്രാണിക്കോടി വരെയുള്ള ഭാഗത്താണ് മത്സ്യസമ്പത്ത് കൂടുതലായുള്ളത്.
ഈ ഭാഗത്തുള്ള ചാലുകൾ എക്കൽ അടിഞ്ഞ് ആഴം കുറഞ്ഞതിനാൽ കൃത്യമായ നീരൊഴുക്ക് നടക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. പ്രതിദിനം രണ്ടുതവണ വേലിയേറ്റം നടക്കുന്ന അപൂർവം കായലുകളിലൊന്നാണ് അഷ്ടമുടി. കൂഴവാലി ഉൾപ്പെടെ അപൂർവ ഇനം മത്സ്യങ്ങളുടെ കലവറകൂടിയാണ് അഷ്ടമുടിക്കായൽ. ഇവയുടെ പ്രജനനത്തിനും ആവാസ വ്യവസ്ഥയ്ക്കും വിഘാതമായ തരത്തിലാണ് കായലിലെ നീരൊഴുക്കെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. അടുത്തിടെ വേലിയേറ്റസമയത്ത് അഷ്ടമുടിയുടെ തീരങ്ങൾ വെള്ളക്കെട്ടാകുന്നത് കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു.
മത്സ്യത്തൊഴിലാളികളുടെ നിൽപ്പ് സമരം
മുക്കാട് മുതൽ സാമ്പ്രാണിക്കോടിവരെയുള്ള കായൽ വർഷങ്ങളായി ആഴംകൂട്ടൽ നടത്താതിനെ തുടർന്ന് മണൽ മൂടി കരപോലെയായെന്ന് ആരോപിച്ച് സി.പി.എം സാമ്പ്രാണിക്കോടി, പള്ളാപ്പിൽ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി ബൈജു ജോസഫ്, പയസ് ലൂക്കോസ്, അജി ജോർജ്, വിനോദ്, മനോഹരൻ എന്നിവർ നേതൃത്വം നൽകി.
''
ചിലയിനം മത്സ്യങ്ങൾ കായലിൽ നിന്ന് അപ്രത്യക്ഷമായി. ഇനിയും കാത്തിരുന്നാൽ ഉള്ളതുകൂടി നഷ്ടപ്പെടും. തൊഴിലും ഇല്ലാതാകും.
മത്സ്യത്തൊഴിലാളികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |