കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിൽ ശമ്പളം മുടങ്ങി. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണിത്. സാധാരണ ഗതിയിൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകുന്നതാണ് പതിവ്. കൊവിഡ് രൂക്ഷമായ കഴിഞ്ഞ ജൂണിലും ശമ്പളം വൈകിയിരുന്നു. ശമ്പളവും പെൻഷനും കൂടി മാസം ആറ് കോടി രൂപയിലേറെ വേണം. സംസ്ഥാന സർക്കാരിന്റെ സഹായം ലഭിക്കാതെ ശമ്പളം നൽകാനാവാത്ത അവസ്ഥയിലാണ് ബോർഡ്.
കൊവിഡ് ദുരിതാശ്വാസഫണ്ടിലേക്ക് തവണകളായി പിടിച്ച ഒരു മാസത്തെ ശമ്പളത്തുക സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചു നൽകിയിട്ടും അത് ദേവസ്വം ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. ഈ തുക ലഭിച്ചിരുന്നെങ്കിൽ സഹായമായേനെ എന്ന നിലപാടിലാണ് ജീവനക്കാർ. ലീവ് സറണ്ടർ ചെയ്താലും തുക ബോർഡ് നൽകുന്നില്ല.
പേ റിവിഷനും ഇക്കൊല്ലം നടപ്പായില്ല. സംസ്ഥാന സർക്കാരിന്റെ പേ റിവിഷനൊപ്പം ബോർഡ് ജീവനക്കാരുടെ പേറിവിഷനും നടപ്പാക്കാറുണ്ടായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നടപ്പാക്കുകയും ചെയ്തു.
ഡി.എ വർദ്ധന നടപ്പാക്കിയില്ല, പെൻഷനും ഗ്രാറ്റുവിറ്റിയും നൽകുന്നില്ല. എസ്റ്റാബ്ളിഷ്മെന്റ് ജീവനക്കാരെ സ്ഥിരമാക്കുമ്പോൾ 25ശതമാനം വരെ ക്ഷേത്ര ജീവനക്കാരെ പരിഗണിക്കണമെന്ന വ്യവസ്ഥ നടപ്പായിട്ടില്ല. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ജോലി ചെയ്യുന്നവർക്ക് വാക്‌സിനേഷൻ സൗകര്യം ചെയ്തില്ല.എന്നിങ്ങനെ ജീവനക്കാർക്ക് പരാതികളുടെ നീണ്ട പട്ടിക തന്നെയുണ്ട്.
ആരോപണങ്ങൾ ശരിയല്ല. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കൊച്ചിൻ ദേവസ്വം ബോർഡിനെയും ബാധിച്ചിട്ടുണ്ടെന്നു മാത്രം. ശമ്പളം, പെൻഷൻ, ഗ്രാറ്റുവിറ്റി, തുടങ്ങിവയെല്ലാം സംബന്ധിച്ച് തീരുമാനങ്ങൾ കഴിഞ്ഞ ബോർഡ് യോഗം കൈക്കൊണ്ടിട്ടുണ്ട്. ഇത് അടിയന്തരമായി നടപ്പാക്കും.
- വി.കെ.അയ്യപ്പൻ, ബോർഡ് മെമ്പർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |