കൊച്ചി: രണ്ടാം കൊവിഡ് തരംഗത്തിനു ശേഷം ദക്ഷിണേന്ത്യയിലെ കുട്ടികളിൽ രോഗപ്രതിരോധ വ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന വീക്കം അഥവാ മൾട്ടിസിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം (എം.ഐ.എസ്.സി) എന്ന രോഗാവസ്ഥ വ്യാപകമാകുന്നു. കൊവിഡ് ബാധിച്ച കുട്ടികൾ അല്ലെങ്കിൽ കൊവിഡ് ബാധിതരുമായി സമ്പർക്കം പുലർത്തുന്നവർ എന്നിവരിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. എം.ഐ.എസ്.സി ലക്ഷണങ്ങളുമായി ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചതായി ഇടപ്പള്ളി അമൃത ആശുപത്രിയിലെ ഡോക്‌ടർമാർ പറഞ്ഞു.
50 ശതമാനത്തിലധികം പേരിലും ഇതോടനുബന്ധിച്ച് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നു.
കൊവിഡ് വന്നശേഷം 3 മുതൽ 6 ആഴ്ച വരെ പിന്നിടുമ്പോഴാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. കുട്ടികൾ മാത്രമല്ല കൗമാരക്കാർ, യുവാക്കൾ എന്നിവരും രോഗഭീഷണി നേരിടുന്നു . ഹൃദയത്തിനുണ്ടാകുന്ന തകരാറുകളുടെ തീവ്രതയാണ് രോഗത്തിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് നിശ്ചയിക്കുന്നത്.
രോഗലക്ഷണങ്ങൾ
ദക്ഷിണേന്ത്യയിൽ നിലവിലെ കൊവിഡ് തരംഗം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടുതലായതിനാൽ വരും മാസങ്ങളിൽ വലിയ എം.ഐ.എസ്.സി തരംഗത്തിനുള്ള സാദ്ധ്യത പ്രതീക്ഷിക്കുന്നുണ്ട്. കൊവിഡ് നെഗറ്റീവ് ആയ കേസുകളിൽ പെട്ടെന്നുണ്ടാകുന്നതും അതിവേഗം തീവ്രത കൂടുന്നതുമായ കടുത്ത പനി, ഹൃദയവും ചെറുകുടലും ഉൾപ്പെടെയുള്ള അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകൽ എന്നിവയാണ് രോഗലക്ഷണങ്ങൾ. കൊവിഡ് 19 നേരത്തെ ബാധിച്ച കുട്ടികൾക്ക് ലക്ഷണങ്ങൾ പ്രകടമാകാത്തത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു
ഡോ.സുമ ബാലൻ
റുമറ്റോളജി വിഭാഗം, അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
ചികിത്സ
സ്റ്റിറോയ്ഡുകളുടെയും ഇൻട്രാവൈനസ് ഇമ്യൂണോഗ്ലോബുലിന്റെയും മറ്റു സൗകര്യങ്ങളുടെയും പിന്തുണയോടെയാണ് ചികിത്സ. ഭൂരിഭാഗം കേസുകളിലും തീവ്രപരിചരണം ആവശ്യമാണ്. ചികിത്സ വളരെ ചിലവേറിയതാണ്.
പ്രതിരോധം ഉറപ്പാക്കുക
ചെറുകുടൽ,ശ്വാസകോശം,വൃക്ക,ത്വക്ക് എന്നിവയെയും എം.ഐ.എസ്.സി രോഗം ബാധിക്കുന്നുണ്ട്. നേരത്തെ കണ്ടെത്തിയില്ലെങ്കിൽ ഒരു പക്ഷേ അവസ്ഥ അതീവഗുരുതരമായേക്കാം. പനി മുതലായ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്നു തന്നെ ചികിത്സ തേടേണ്ടതാണ്. രോഗം തടയാനുള്ള ഏറ്റവും നല്ല മാർഗം പ്രതിരോധമാണ്. കുട്ടികളുമായി ഇടപഴകുന്ന എല്ലാ മുതിർന്ന ആളുകളും വാക്‌സിനേഷൻ ഉറപ്പാക്കുകയും കൃത്യസമയത്ത് രോഗം കണ്ടെത്തി ചികിത്സ തേടുകയും ചെയ്യണം.
ഡോ.സി ജയകുമാർ
പീഡിയാട്രിക് വിഭാഗം മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |