കുടുക്കിയത് പരസ്പര വിരുദ്ധമായ മൊഴികൾ
കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയുടെ ജീവനെടുത്ത അർജുനെ കുടുക്കിയത് പരസ്പര വിരുദ്ധമായ മൊഴികൾ. ജൂൺ 30നാണ് കുട്ടിയെ ലയത്തിലെ ഉത്തരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങിയെന്നാണ് മാതാപിതാക്കളും നാട്ടുകാരും ആദ്യം കരുതിയത്. എന്നാൽ കൊലപാതകമാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പക്ഷേ, ബന്ധുക്കളെ പോലും പൊലീസ് ഇക്കാര്യം അറിയിച്ചില്ല. പകരം കേസിന്റെ ചുരുളഴിക്കാൻ വിദഗ്ദ്ധമായി അന്വേഷണം നടത്തി. ഓരോരുത്തരെയായി ചോദ്യം ചെയ്തു. ഇക്കൂട്ടത്തിൽ അർജുനെയും ചോദ്യം ചെയ്തു. കൊല്ലപ്പെട്ട ദിവവമായ ജൂൺ 30ന് കുട്ടിയെ കണ്ടിട്ടില്ലെന്നായിരുന്നു അർജുന്റെ ആദ്യ മൊഴി. എന്നാൽ അർജുൻ അന്ന് ഉച്ചയ്ക്ക് കുട്ടിയെ മടിയിലിരുത്തി കളിപ്പിക്കുന്നത് കണ്ടവരുണ്ടായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ ഇവരിൽ ചിലർ ഇക്കാര്യം പറഞ്ഞത് സംശയത്തിനിടയാക്കി.
സംഭവദിവസം ഉച്ചകഴിഞ്ഞ് അർജുനും മൂന്ന് സുഹൃത്തുക്കളും സമീപത്തെ ബാർബർ ഷോപ്പിൽ പോയിരുന്നു. അല്പസമയം കഴിഞ്ഞ് അർജുനെ മാത്രം കാണാതായി. അർജുൻ എവിടെ പോയിരുന്നെന്ന ചോദ്യത്തിന് കുടിവെള്ളം ശേഖരിക്കാൻ പോയെന്നായിരുന്നു മറുപടി നൽകിയത്. എന്നാൽ ഇതും തെറ്റാണെന്ന് അന്വേഷണത്തിൽ ബോധ്യമായി. ഇതോടെ അർജുനെയടക്കം നാല് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഒടുവിൽ കരഞ്ഞ് കൊണ്ട് അബദ്ധം പറ്റി പോയെന്ന് അർജുന് പൊലീസിന് മുമ്പാകെ സമ്മതിച്ചു. മൂന്ന് വർഷമായി കുട്ടിയെ പീഡിപ്പിക്കുന്നുണ്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. കുട്ടിക്ക് മിഠായി വാങ്ങി നൽകിയാണ് പ്രതി ദുരുപയോഗം ചെയ്തിരുന്നത്. നിരന്തരമായി അശ്ലീല വീഡിയോകൾ കാണുന്ന ശീലവും തനിക്കുണ്ടെന്ന് അർജുൻ പൊലീസിന് മുമ്പാകെ സമ്മതിച്ചു. കേസിൽ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ് പൊലീസ്.
നിയന്ത്രണം വിട്ട് ജനം
പ്രതിയായ അർജുനെ തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ചപ്പോൾ ജനമാകെ നിയന്ത്രണം വിട്ട അവസ്ഥയിലായിരുന്നു. തടിച്ചു കൂടിയ ജനം അർജുനെ ചീത്ത വിളിക്കുന്നുണ്ടായിരുന്നു. സ്ത്രീകളടക്കം കരഞ്ഞുകൊണ്ട് ശപിക്കുന്നതും കാണാമായിരുന്നു. ചിലർ പ്രതിയെ മർദ്ദിക്കാനായി മുതിർന്നു. എന്നാൽ അക്രമസാധ്യത മുൻകൂട്ടി കണ്ട പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. സമീപത്തെ മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ നിന്നടക്കം നൂറിലേറെ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. പൊലീസ് തീർത്ത വലയത്തിന് നടുവിലൂടെയാണ് പ്രതിയെ കൊണ്ടുവന്ന് തെളിവെടുത്തത്. ഒരു മണിക്കൂറു കൊണ്ട് തെളിവെടുത്ത ശേഷം സംഘം മടങ്ങി.
ക്രൂരതയുടെ കണക്കുകൾ
കഴിഞ്ഞ വർഷം ജനുവരി മുതൽ ഇന്ന് വരെയുള്ള കാലയളവിൽ ജില്ലയിൽ നവജാതു ശിശു ഉൾപ്പെടെ നാല് കുരുന്ന് ജീവനുകളാണ് നഷ്ടമായത്. 112 ലൈംഗിക അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്തു. 20 കുട്ടികൾ ആത്മഹത്യ ചെയ്യുകയും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം 24 കേസുകളും രജിസ്റ്റർ ചെയ്യുകയും ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. ലൈംഗികാതിക്രമം, ദേഹോപദ്രവം, സംരക്ഷണം നൽകാതിരിക്കൽ തുടങ്ങിയവയാണ് കേസുകളിൽ അധികവും. ഭൂരിഭാഗം കേസിലും പരിചയക്കാരോ ബന്ധുക്കളോ രക്ഷിതാക്കളോ ആണ് പ്രതികൾ. കുട്ടികൾക്കെതിരായ അതിക്രമം സംബന്ധിച്ച് പ്രതിവർഷം നൂറ് കണക്കിന് പരാതികൾ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. 13 മുതൽ 18 വയസ് വരെയുള്ള കുട്ടികളാണ് കൂടുതലും അതിക്രമത്തിന് ഇരകളാകുന്നത്. കുട്ടികൾക്കെതിരെ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമങ്ങളിൽ കൂടുതലും ലൈംഗിക പീഡനങ്ങളാണ്. ശാരീരികവും മാനസികവുമായ പീഡനങ്ങൾ, ശൈശവ വിവാഹം എന്നിവയാണ് ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യങ്ങൾ.
ബോധവത്കരണത്തിന്റെ ഫലമായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രവണത കൂടിയതാണ് കണക്കുകൾ ഉയരാൻ കാരണം. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.
-എം.യു. ഗീത (ജില്ലാ ശിശു സംരക്ഷണ ഓഫീസർ)
വിളിക്കാം ഈ നമ്പറുകളിൽ
പൊലീസ് കൺട്രോൾ റൂം- 112
ചൈൽഡ് ലൈൻ- 1098
വനിതാ ഹെൽപ്പ് ലൈൻ- 1091
ജില്ലാ ശിശു സംരക്ഷണ ആഫീസർ- 04862- 200108
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |