തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുറയുമ്പോൾ ആശങ്കയായി കേരളം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉദ്ദേശിച്ചത്ര കുറയ്‌ക്കാൻ ഇതുവരെ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. ഇതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കുകയെന്നല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് വഴികളില്ലാതെയായിരിക്കുകയാണ്. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് സാധാരണക്കാർ.
രണ്ടാംതരംഗത്തിന്‍റെ തുടക്കത്തിൽ രോഗികൾ ഉയർന്നിരുന്ന സംസ്ഥാനങ്ങളിലെല്ലാം രോഗവ്യാപനം ശമിച്ചു. ഒരാഴ്‌ചത്തെ ശരാശരി രോഗികളുടെ എണ്ണത്തിലും മറ്റുസംസ്ഥാനങ്ങളെക്കാൾ മുന്നിലാണ് കേരളം. കൊവിഡ് മരണങ്ങളിൽ നിലവിൽ എട്ടാം സ്ഥാനത്താണ് കേരളം.
ഒരാഴ്‌ചത്തെ ശരാശരി രോഗികളുടെ എണ്ണം ഇങ്ങനെ- കേരളം-12109, മഹാരാഷ്ട്ര-8767, തമിഴ്‌നാട്- 4189, കർണാടക- 2755. ചുരുക്കി പറഞ്ഞാൽ രാജ്യത്തെ ആകെ രോഗികളില്‍ അഞ്ചിലൊന്നും കൊച്ചു കേരളത്തിലാണ്. വീടുകള്‍ക്കുള്ളിലെ രോഗവ്യാപനം 100 ശതമാനത്തോളമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇടവിട്ടുളള ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ പൊതുനിരത്തിലും കടകളിലും തിരക്കു വര്‍ദ്ധിക്കാന്‍ കാരണമാകുന്നുവെന്നും വിമര്‍ശനമുണ്ട്.
രാജ്യത്ത് രോഗസ്ഥിരീകരണ നിരക്ക് 3.1 മാത്രമെങ്കില്‍ കേരളത്തില്‍ ഇത് പത്തിന് മുകളിലാണ്. രാജ്യത്ത് നാലരലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നതില്‍ ഒരു ലക്ഷവും ഇവിടെയാണ്. കുടുംബത്തിലൊരാള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ എല്ലാവരും പോസിറ്റീവാകുന്നതും കേരളത്തിലെ കാഴ്‌ചയാണ്. രോഗികളുടെ എണ്ണം കുറഞ്ഞു നില്‍ക്കുമ്പോഴും വൈറസ് ബാധിക്കുന്നവരെ വീടുകളില്‍ നിന്ന് മാറ്റാത്തതാണ് ഇതിനുകാരണമെന്നാണ് പറയപ്പെടുന്നത്. .
രോഗം വരാന്‍ സാദ്ധ്യതയുളളവരുടെ എണ്ണം കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണമെന്നാണ് വിദഗ്ദ്ധരുടെ നിര്‍ദേശം. മൂന്നാം തരംഗത്തിലേയ്ക്കുള്ള സൂചനയായും ഉയർന്ന പ്രതിദിന രോഗബാധയെ വിദഗ്ദ്ധർ വിലയിരുത്തുന്നുണ്ട്. സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിലും നിരീക്ഷണത്തിലാക്കുന്നതിലും ജാഗ്രത വേണമെന്ന് കേരളം സന്ദർശിക്കുന്ന കേന്ദ്ര സംഘം തന്നെ സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |