കൊച്ചി: സി പി എം നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ട തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സി ബി ഐ പ്രത്യേക ടീം അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസ് എന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫസലിന്‍റെ സഹോദരന്‍ അബ്‌ദുൽ സത്താറാണ് കോടതിയെ സമീപിച്ചത്. ഈ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.
ആർ എസ് എസ് പ്രചാരകൻ ഉൾപ്പടെയുളളവര്‍ തലശേരിയിൽ വച്ച് ഫസലിനെ കൊലപ്പെടുത്തി എന്നായിരുന്നു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സുബീഷിന്‍റെ വെളിപ്പെടുത്തല്‍. സി പി എമ്മിന് കേസിൽ ബന്ധമില്ലെന്നും താനടക്കം നാല് ആർ എസ് എസ് പ്രവർത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നുമാണ് ആർ എസ് എസ് പ്രവർത്തകൻ സുബീഷിന്‍റെ കുറ്റസമ്മത മൊഴിയിലുള്ളത്. ഫസൽ വധത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി എം തുടക്കം മുതൽ ആരോപിച്ചിരുന്നു. ഫസലിന്‍റെ ബന്ധുക്കളും കൊലപാതകത്തിലെ സി പി എം പങ്ക് നിഷേധിച്ചിരുന്നു.
2006 ഒക്‌ടോബറിലാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്‌ദാർ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സി പി എം പ്രവർത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എൻ ഡി എഫിൽ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. കേസിൽ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പ്രതികളെയാണ് സി ബി ഐ അറസ്റ്റ് ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |