പൂവാർ: മദ്യ ലഹരിയിൽ അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയ റിട്ട. മിലിറ്ററി ഉദ്യോഗസ്ഥനായ മകൻ അറസ്റ്റിൽ. പാമ്പുകാല ഊറ്റുകുഴി സ്വദേശിയും റിട്ട. അദ്ധ്യാപികയുമായ ഓമനയെ (75) കൊലപ്പെടുത്തിയ കേസിൽ ഇളയ മകൻ വിപിൻദാസാണ് അറസ്റ്റിലായത്. പരേതനായ പാലയ്യനാണ് ഓമനയുടെ ഭർത്താവ്.
അവിവാഹിതനായ വിപിൻദാസ് വിരമിച്ച ശേഷം അമ്മയോടൊപ്പമായിരുന്നു താമസം. ഇയാൾ മദ്യപിച്ചെത്തി അമ്മയെ മർദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ഒന്നിനാണ് സംഭവം. രാവിലെ മുതൽ തന്നെ വിപിൻദാസ് അമിതമായി മദ്യപിക്കുകയും അമ്മയുമായി വഴക്കിടുകയും ചെയ്തു. സുഹൃത്തുക്കളെ വീട്ടിൽ വിളിച്ച് വരുത്തി മദ്യപിച്ചത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ വിപിൻ ദാസ് അമ്മയുടെ കഴുത്തിൽ കുത്തിപിടിച്ച് ഞെക്കുകയും അലറിക്കരഞ്ഞ അമ്മയെ വായ് പൊത്തിപ്പിടിച്ച് കൊല്ലുകയുമായിരുന്നു. മരിച്ചതിന് ശേഷവും ദേഷ്യം തീരാതെ അമ്മയുടെ നെഞ്ചിൽ ആഞ്ഞാഞ്ഞ് ചവിട്ടുകയും മരണം ഉറപ്പാക്കുകയും ചെയ്തു.
തുടർന്ന് മൃതശരീരം വാഴ ഇലയിൽ കിടത്തി മുഖത്തുണ്ടായിരുന്ന രക്തം കഴുകിക്കളയുകയും അമ്മ മരിച്ചു പോയതായി സുഹൃത്തുക്കളെ വിവരം അറിയിക്കുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ സുഹൃത്തുക്കൾ മൃതശരീരം കിടക്കുന്നത് കണ്ട് പന്തികേട് തോന്നി തിരികെ പോയി. വിപിൻദാസ് വീട്ടുവളപ്പിൽ കുഴിയെടുക്കുന്നതും ശവപ്പെട്ടി വാങ്ങി വരുന്നതും കണ്ട് പന്തിക്കേട് തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്.
പോസ്റ്റ് മോർട്ടത്തിൽ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. തിരുവനന്തപുരം റൂറൽ എസ്.പി പി.കെ. മധുവിന്റെ നിർദ്ദേശപ്രകാരം നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അനിൽകുമാറിന്റെ മേൽനോട്ടത്തിൽ പൂവാർ ഇൻസ്പെക്ടർ എസ്.ബി. പ്രവീണിന്റെ നേതൃത്വത്തിൽ പൂവാർ എസ്.ഐമാരായ സന്തോഷ് കുമാർ, സാബു, നെൽസൺ, എ.എസ്.ഐ ബൈജു, എസ്.സി.പി.ഒമാരായ വിൽസ്, ജയലക്ഷ്മി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |