കണ്ണൂർ : ഹൈക്കോടതി ഇടപെടലോടെ തലശേരിയിലെ എൻ.ഡി. എഫ് പ്രവർത്തകൻ ഫസൽ വധക്കേസ് വീണ്ടും ശ്രദ്ധ തേടുന്നു. ഫസലിനെ കൊലപ്പെടുത്തിയത് ആർ.എസ്.എസ് പ്രവർത്തകരാണെന്ന് മുൻ ആർ. എസ് .എസ് പ്രവർത്തകൻ കുപ്പി സുബീഷ് വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഫസലിന്റെ സഹോദരൻ കോടതിയെ സമീപിച്ചത്. കേസിൽ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ തുടരന്വേഷണം വേണമെന്ന് സർക്കാരും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഫസലിനെ കൊലപ്പെടുത്തിയത് ആർ.എസ്.എസുകാരാണെന്ന് സുബീഷ് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സി. ബി.ഐക്ക് ബാദ്ധ്യതയുണ്ടെന്നുമായിരുന്നു സർക്കാർ നിലപാട് . ഫസലിന്റെതടക്കം മൂന്ന് കൊലപാതകങ്ങൾ നടത്തിയത് ആർ. എസ് . എസുകാരാണന്നായിരുന്നു വെളിപ്പെടുത്തൽ. മറ്റ് രണ്ട് കേസുകളും പൊലീസ് പുനരന്വേഷണം നടത്തി. ഫസൽ വധ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി. കത്ത് നൽകിയിട്ടും സി.ബി.ഐ അന്വേഷണം നടത്തുന്നില്ലെന്നും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ സി.ബി.ഐക്ക് ഉത്തരവാദിത്വമുണ്ടെന്നുമായിരുന്നു സർക്കാർ വാദം.
സി.പി.എമ്മിനെ മുൾമുനയിൽ നിർത്തിയ കേസ്
2006 ഒക്‌ടോബർ 22ന് പുലർച്ചെ നാലിനാണ് തലശ്ശേരി സെയ്ദാർപള്ളിക്കു സമീപം പത്രവിതരണക്കാരനായ മുഹമ്മദ് ഫസൽ കൊല്ലപ്പെടുന്നത്. സി.പി.എം പ്രവർത്തകനായിരുന്ന ഫസൽ പാർട്ടി വിട്ട് എൻ.ഡി.എഫിൽ ചേർന്നതിലുള്ള എതിർപ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം.
സംഭവം നടന്ന അന്നുതന്നെ കേസിന്റെ അന്വേഷണ ചുമതല തലശേരി സി.ഐ പി. സുകുമാരൻ ഏറ്റെടുത്തു. പിന്നീട് ഒക്‌ടോബർ 30 നാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. അന്വേഷണം ഇഴയുന്നതിനാൽ കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഫസലിന്റെ ഭാര്യ മറിയു ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചതിനെ തുടർന്ന് 2010 ജൂലായ് ആറിനാണ് കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നത്. സി.ബി.ഐ അന്വേഷണത്തിലാണ് രണ്ടു ഘട്ടങ്ങളിലായി മൂന്നുപേർ കൂടി അറസ്റ്റിലായത്. അന്വേഷണം സി.പി.എം പ്രാദേശിക നേതാക്കളായ കാരായി രാജനിലേക്കും കാരായി ചന്ദ്രശേഖരനിലേക്കും എത്തുകയുമായിരുന്നു.അന്വേഷണം പൂർത്തിയായി 2012 ജൂൺ 12ന് സി.ബി.ഐ കുറ്റപത്രം കേസിൽ സമർപ്പിച്ചു. എറണാകുളം ജില്ല വിട്ടു പോകരുതെന്ന വ്യവസ്ഥയിൽ രാജനും ചന്ദ്രശേഖരനും പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |