തൃശൂർ: മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ വിളിച്ചുകൂട്ടിയ പ്രത്യേക കൗൺസിൽ യോഗം പ്രക്ഷുബ്ധം. സർക്കാർ അംഗീകരിച്ച മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ മേയറെ വളഞ്ഞു. പ്രതിപക്ഷ നേതാവിനും ബി.ജെ.പി ലീഡർക്കും സംസാരിക്കാൻ അവസരം നൽകിയില്ല. അതേസമയം ടൗൺ പ്ലാനർക്ക് സംസാരിക്കാൻ അവസരം നൽകാൻ മേയർ തുനിഞ്ഞു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ മേയറുടെ ചേംബറിലേക്ക് നീങ്ങി. ആദ്യം കോൺഗ്രസ് അംഗങ്ങളും പിന്നാലെ ബി.ജെ.പി അംഗങ്ങളുമെത്തി. മേയറുടെ ഇരിപ്പിടത്തിന് സമീപമെത്തിയ പ്രതിപക്ഷം മുദ്രവാക്യം മുഴക്കി. ഇതിനിടെ പ്രതിപക്ഷ നടപടിക്കെതിരെ പി.കെ ഷാജന്റെയും വർഗീസ് കണ്ടംകുളത്തിയുടെയും നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിരോധം ഉയർത്തിയതോടെ സ്ഥിതി സംഘർഷഭരിതമായി.
ഇതിനിടെ മേയറെ സല്യൂട്ട് ചെയ്ത് പ്രതിപക്ഷാംഗങ്ങൾ പരിഹസിച്ചു. മേയർ ചിരിച്ചുകൊണ്ട് തിരിച്ചും സല്യൂട്ട് ചെയ്തു. സർക്കാർ അംഗീകരിച്ച മാസ്റ്റർ പ്ലാനിൽ പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കാമെന്ന് മേയർ ഉറപ്പു നൽകി. 47 വർഷമായി നടപ്പാക്കാൻ കഴിയാതിരുന്ന മാസ്റ്റർ പ്ലാനാണ് മുൻമന്ത്രി എ.സി. മൊയ്തീൻ ഇടപെട്ട് അംഗീകരം നൽകിയതെന്നും മേയർ പറഞ്ഞു. മാസ്റ്റർ പ്ലാൻ സംബന്ധിച്ച് സംവാദത്തിനും ചർച്ചയ്ക്കും തയ്യാറുണ്ടോയെന്ന് സി.പി.എമ്മിന്റെ വർഗീസ് കണ്ടംകുളത്തി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജോൺ ഡാനിയേൽ, ലാലി ജയിംസ് , കെ. രാമനാഥൻ, എൻ.എ ഗോപകുമാർ, ശ്യാമള മുരളിധരൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മേയറെ വളഞ്ഞത്. ബി.ജെ.പിയുടെ പ്രതിഷേധത്തിന് വിനോദ് പൊള്ളഞ്ചേരി, പൂർണിമ സുരേഷ്, എൻ. പ്രസാദ് , നിജി എന്നിവരും നേതൃത്വം നൽകി. കൗൺസിലിലെ പ്രതിഷേധവും സംഘർഷവും ഒരു മണിക്കൂർ നീണ്ടു. പത്ത് മിനിട്ട് നേരം ടൗൺ പ്ലാനറെ സംസാരിക്കാൻ പിന്നീട് പ്രതിപക്ഷം അനുവദിച്ചു.
ഏങ്ങനെ ധൈര്യം വന്നു ; രാജൻ പല്ലൻ
കൗൺസിൽ അംഗീകാരമില്ലാത്ത മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ ഭരണസമിതിക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ചോദിച്ചു. മാസ്റ്റർ പ്ലാൻ റദ്ദ് ചെയ്യണമെന്ന ആവശ്യം വോട്ടിനിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ മേയർ യോഗം പിരിച്ചു വിട്ടു. പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ കീറിമുറിച്ച് പുതിയ റോഡുണ്ടാക്കുന്ന മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന് പിന്നിൽ ഭൂമാഫിയയാണെന്ന് പ്രതിപക്ഷത്തെ ലാലി ജെയിംസ് ആരോപിച്ചു.
മാസ്റ്റർ പ്ലാൻ കീറിക്കളഞ്ഞ് ബി.ജെ.പി
ഇരുമുന്നണികളും മാസ്റ്റർ പ്ലാനിന്റെ പേര് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബി.ജെ.പി പാർലിമെന്ററി ലീഡർ വിനോദ് പൊള്ളാഞ്ചേരി പറഞ്ഞു. തുടർന്ന് ബി.ജെ.പി കൗൺസിലർമാർ മാസ്റ്റർ പ്ലാനിന്റെ പകർപ്പ് കൗൺസിൽ ഹാളിൽ കീറിയെറിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |