കണ്ണൂർ :ഫസൽ കേസിൽ തുടരന്വേഷണം നടത്താനുള്ള വിധി സ്വാഗതാർഹമാണെന്ന് സി.പി. എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. യഥാർത്ഥപ്രതികളെ പിടികൂടാൻ കഴിയും വിധത്തിൽ സത്യസന്ധമായി സി.ബി.ഐ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണം. സി.ബി.ഐ ആരുടെയും രാഷ്ട്രീയ കളിപ്പാവയാകാൻ പാടില്ല. ഇപ്പോൾ കേസിൽ പ്രതികളാക്കപ്പെട്ടവരെല്ലാം നിരപരാധികളാണ്. യഥാർത്ഥ പ്രതികളായ കുപ്പി സുബീഷിന്റെയും ഷിനോജിന്റെയും വെളിപ്പെടുത്തൽ സി.ബി.ഐയുടെ പക്കൽ ഉണ്ട്. വാളാങ്കിച്ചാൽ മോഹനൻ കൊലക്കേസിൽ പ്രതിയായ കുപ്പി സുബീഷിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കണ്ണവം ജി പവിത്രൻ കൊലക്കേസിലും, തലശ്ശേരി ഫസൽ കേസിലും, കോടിയേരി ജിജേഷ് കേസിലും താൻ നേരിട്ട് പങ്കാളിയാണെന്ന മൊഴി നൽകിയതെന്നും ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സുബീഷ് സ്വമേധേയ നൽകിയ മൊഴിയാണിത്. പൊലീസിന്റെ ഭാഗത്ത് നിന്നും യാതൊരു ബലപ്രയോഗവും ഉണ്ടായിരുന്നില്ല. സുബീഷ് പറഞ്ഞതെല്ലാം വീഡിയോവിലും, ഓഡിയോവിലും രേഖപ്പെടുത്തിയിട്ടുണ്ട്.സുബീഷിന്റെ മൊഴിയെ സാധൂകരിക്കും വിധത്തിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഷിനോജിന്റെ ഫോൺ സംഭാഷണ രേഖകൾ പുറത്തുവന്നിരുന്നു. ഇത്തരം രേഖകളെല്ലാം യഥാർത്ഥ പ്രതികൾ ആരെന്ന് തെളിയിക്കാൻ കഴിയുന്നതാണ്. ഇതെല്ലാം സി.ബി.ഐയുടെ പക്കലുണ്ട്.
ഫസൽ കേസിൽ ജയിലിൽ കിടക്കേണ്ടി വന്ന ചിലരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയപ്പോൾ അവർ ഫസലിനെ ഒരിക്കൽ പോലും കാണുക പോലും ചെയ്തിട്ടില്ലെന്നാണ് വ്യക്തമായത്.- ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |