ചെന്നൈ: വിവാഹവാഗ്ദാനം നൽകി നടിയെ പീഡിപ്പിച്ചെന്ന കേസിൽ തമിഴ്നാട് മുൻ മന്ത്രി എം. മണികണ്ഠന് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണിത്. പ്രതിയുടെ പാസ്‌പോർട്ട് വിചാരണ കോടതിയിൽ ഹാജരാക്കണമെന്നും രണ്ടാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.
പരാതിക്കാരിയുടെ ആരോപണങ്ങൾ തെറ്റാണെന്നായിരുന്നു മണികണ്ഠന്റെ വാദം. പ്രതിയും പരാതിക്കാരിയും തമ്മിൽ പരസ്പരസമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഈ കേസിലെ ഇര ഒരു കൗമാരക്കാരിയോ നിരക്ഷരനോ അല്ല. ഉയർന്ന വിദ്യാഭ്യാസവും നല്ല ജോലിയുമുള്ള വ്യക്തിയാണ്. മണികണ്ഠൻ വിവാഹിതനാണെന്ന് അവർക്ക് വ്യക്തമായി അറിയാം. ഭാര്യയും കുടുംബവുമുള്ള വിവരം അറിഞ്ഞുകൊണ്ടുതന്നെയാണ് അവർ മണികണ്ഠനുമായി ബന്ധം സ്ഥാപിച്ചത്. ഇതെല്ലാം അറിഞ്ഞിട്ടും അവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെങ്കിൽ അത് വിവാഹവാഗ്ദാനം നൽകിയതിന്റെ മാത്രം അടിസ്ഥാനത്തിലാണെന്ന് ആരോപിക്കാൻ കഴിയില്ല.
പരാതിക്കാരിയുടെ ആരോപണത്തിൽ ബലാത്സംഗവകുപ്പ് പ്രകാരം കുറ്റം ചുമത്താൻ കഴിയില്ലെന്നും ഇത് പ്രായപൂർത്തിയായ രണ്ടുപേർ പരസ്പരസമ്മതത്തോടെ ലൈംഗികബന്ധത്തിൽപ്പെട്ടതാണെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.
വിവാഹവാഗ്ദാനം നൽകി നടിയെ പീഡിപ്പിക്കുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസിൽ ജൂൺ 20നാണ് മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തത്. പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും മൂന്ന് തവണ ഗർഭഛിദ്രം നടത്തിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടി പരാതിയിൽ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |