ന്യൂഡൽഹി: ത്രിരാഷ്ട്ര വിദേശ സന്ദർശനത്തിന്റെ ഭാഗമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഗ്വാട്ടിമാല സന്ദർശിച്ചു. ഗ്വാട്ടിമാല പ്രസിഡന്റ് അലഹാന്ദ്രോ ജിയമെത്തായ്‌യുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
കൊവിഡ് മഹാമാരിയെ നേരിടാൻ ഇന്ത്യ നൽകിയ സഹായത്തിന് അലഹാന്ദ്രോ നന്ദി അറിയിച്ചു.
ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് കൂടികാഴ്ചയിൽ വി. മുരളീധരൻ അറിയിച്ചു. ഗ്വാട്ടിമാലയിലെ ഇന്ത്യൻ എംബസി വളപ്പിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ശില്പത്തിൽ ഹാരാർപ്പണം നടത്തിയാണ് വി. മുരളീധരൻ
സന്ദർശന പരിപാടികൾക്ക് തുടക്കമിട്ടത്.
തുടർന്ന് ഗ്വാട്ടിമാലയിലെ യോഗ കൂട്ടായ്മയെ മന്ത്രി അഭിസംബോധന ചെയ്തു. ഗ്വാട്ടിമാല വിദേശകാര്യ മന്ത്രി പെഡ്രോ ബ്രോലോയുമായി മുരളീധരൻ ചർച്ച നടത്തി.
തുടർന്ന് വ്യാപാരവ്യവസായ സംഘടനാ പ്രതിനിധികളുടെ യോഗത്തെയും മന്ത്രി അഭിസംബോധന ചെയ്തു. ഗ്വാട്ടിമാല ധനമന്ത്രി അന്റോണിയോ മലോഫ്, ഉപ വിദേശകാര്യ മന്ത്രി ഷെർലി അഗ്വിലർ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഗ്വാട്ടിമാലയുമായി 309.86 ദശ ലക്ഷം യു.എസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നിലവിൽ ഇന്ത്യയ്ക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |