ന്യൂഡൽഹി: രാജ്യത്ത് 5ജി വയർലെസ് നെറ്റ്‌വർക്ക് കേസുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതി ചുമത്തിയ 20 ലക്ഷം പിഴയിൽ നിന്ന് ഒഴിവാക്കണം, കോർട്ട് ഫീസ് തിരികെ നൽകണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടിയും പരിസ്ഥിതി പ്രവർത്തകയുമായ ജൂഹി ചൗള ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് ജി.ആർ മിഥയുടെ സിംഗിൾ ബെഞ്ച് ജൂഹിയുടെ നടപടിയിൽ നടുക്കം രേഖപ്പെടുത്തുന്നതായി അറിയിച്ചു.
''കഴിഞ്ഞ ജനുവരി 4നാണ് ഹർജിക്കാരിയ്ക്ക് പിഴ വിധിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ ഒടുക്കാൻ ആവശ്യപ്പെട്ടിട്ടും കോടതിയെ അനുസരിച്ചില്ല. ശേഷം ഇപ്പോൾ വിധി റദ്ദാക്കണമെന്നും കോർട്ട് ഫീസ് തിരികെ നൽകണമെന്നും ആവശ്യപ്പെടുന്നു. ഹർജിക്കാരിയുടെ നടപടി ശരിയ്ക്കും ഞെട്ടിപ്പിക്കുന്നതാണ്. കോടതി അലക്ഷ്യത്തിന് നടപടി എടുക്കാൻ ബെഞ്ചിനാകും. എന്റെ ഔദ്യോഗിക ജീവിതത്തിൽ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു ഹർജി ലഭിക്കുന്നത്', ഇന്നലെ വിരമിച്ച ജസ്റ്റിസ് ജി.ആർ മിഥ അഭിപ്രായപ്പെട്ടു.
പ്രശസ്തിക്ക് വേണ്ടിയാണ് ഹർജി സമർപ്പിച്ചതെന്നും വിർച്വൽ വാദം കേട്ടതിന്റെ ലിങ്ക് ജൂഹി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും കഴിഞ്ഞ ജനുവരിയിൽ കോടതി പറഞ്ഞിരുന്നു. 5ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും ആരോപിച്ചാണ് ജൂഹിയടക്കം മൂന്ന് പേർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |