നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ഇടയ്ക്കോട്ടിൽ എസ്.എസ്.ഐയുടെ വീട് ആക്രമിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴിത്തുറ, പാലവിള സ്വദേശി സൗമേന്ദ്രന്റെ മകൻ അരുണാണ് (26) അറസ്റ്റിലായത്. ഒളുവിൽ പോയ വിജിയ്ലാലിനായി അന്വേഷണം ഊർജിതമാക്കി. കളിയിക്കാവിള സ്‌റ്റേഷനിലെ എസ്.എസ്.ഐ സെലിൻകുമാറിന്റെ (49) വീടിന് നേരെ കഴിഞ്ഞ മൂന്നിന് പുലർച്ചെയാണ് ആക്രമണം നടന്നത്. ബൈക്കിൽ എത്തിയ പ്രതികൾ വീടിന്റെ മതിലിൽ കയറി സി.സി. ടി.വി തകർത്ത ശേഷം വീട്ടിലുണ്ടായിരുന്ന ബൈക്കും കാറും പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നിർദ്ദേശ പ്രകാരം തക്കല ഡി.എസ്.പി ഗണേശന്റെ നേതൃത്വത്തിൽ മൂന്ന് സ്പെഷ്യൽ ടീമുകൾ രൂപീകരിച്ച് അന്വേഷണം നടത്തി വരവെയാണ് അരുൺ പിടിയിലായത്.
ആക്രമണത്തിലേക്ക് നയിച്ചത് മുൻവൈരാഗ്യം
എസ്.എസ്.ഐ സെലിൻകുമാറിനോടുള്ള മുൻവൈരാഗ്യമാണ് വീട് ആക്രമിക്കാൻ കാരണമെന്ന് പിടിയിലായ അരുൺ. അരുണും വിജയ്ലാലും സുഹൃത്തുക്കളാണ്. 2013ൽ വിജയ്ലാൽ കഴുവൻത്തിട്ടയിൽ നടന്ന കൊലക്കേസിലെ പ്രതിയാണ്. അന്ന് വിജയ്ലാലിനെ അറസ്റ്റ് ചെയ്ത സ്‌പെഷ്യൽ ടീമിൽ സെലിൻകുമാറും ഉണ്ടായിരുന്നു. വിജയ്ലാലിന് കഞ്ചാവ് കച്ചവടം ഉണ്ടായിരുന്നതായി കണ്ടെത്തിയതും സെലിൻകുമാറായിരുന്നു. ഇതിനെ തുടർന്ന് കളിയിക്കാവിള ഇൻസ്‌പെക്ടർ എഴിൽ അരസിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം 28ന് രാത്രി വിജയ്ലാലിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ വിരോധമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് അരുൺ പറഞ്ഞു. എസ്.ഐ ദിലീപ്പന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |