തൃശൂർ ജില്ലയിലെ അറാക്കപ്പ് കോളനി ഉപേക്ഷിച്ച് 45 ആദിവാസി കുടുംബങ്ങൾ ഇടമലയാറിൽ
കോതമംഗലം: പ്രകൃതിക്ഷോഭത്തെയും വന്യമൃഗങ്ങളെയും ഭയന്ന് ഉൗരുവിട്ട് ഇടമലയാറിൽ കുടിൽകെട്ടി താമസിക്കാൻ ഒരുങ്ങിയ ആദിവാസി കുടുംബങ്ങളെ അനുനയിപ്പിച്ച് ഇടമലയാർ ട്രൈബൽ ഹോസ്റ്റലിലേക്ക് മാറ്റി.
ചൊവ്വാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ ഇവിടെ എത്തിച്ചത് .ഹോസ്റ്റൽ തുറന്നു കൊടുക്കാതെ ഇവർ മുങ്ങിയതിനാൽ കെട്ടിടത്തിന് രാത്രി ഇവർക്ക് ഹോസ്റ്റലിന് പുറത്ത് കഴിയേണ്ടിവന്നു. പ്രാഥമിക കർമ്മങ്ങൾക്ക് പോലും ഇവർക്ക് സൗകര്യം ലഭിച്ചില്ല.
തൃശൂർ ജില്ലയിലെ മലക്കപ്പാറ വനത്തിനുള്ളിലെ 45 കുടുംബങ്ങൾ അധിവസിക്കുന്ന അറാക്കപ്പ് കോളനിയിലെ 11 കുടുംബങ്ങളാണ് ചൊവ്വാഴ്ച ഉച്ചയോടെ ഇടമലയാർ ഡാമിന് മുകളിൽ വൈശാലി ഗുഹക്ക് സമീപമെത്തി കുടിൽ കെട്ടാൻ നീക്കമാരംഭിച്ചത്.
ഉരുൾപ്പൊട്ടലും വന്യമൃഗശല്യവും രൂക്ഷമായ അറാക്കപ്പിൽ നിന്ന് തങ്ങൾക്ക് അനുയോജ്യമായ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലകളക്ടർമാർക്കും വനം വകുപ്പ് അധികൃതർക്കും നിരന്തരം നിവേദനങ്ങൾ നൽകിയെങ്കിലും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരവുമായി ഇവർ രംഗത്ത് വന്നത്.
രാത്രിയോടെ റേഞ്ച് ഓഫീസർ ഇടപെട്ടാണ് ഇവരെ ഇടമലയാർ ട്രൈബൽ ഹോസ്റ്റലിനു സമീപം എത്തിച്ചത്.
രണ്ട് ദിവസത്തിനകം
പ്രശ്നം പരിഹരിക്കും
അറക്കാപ്പിൽ നിന്നുള്ള ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിന് രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി പട്ടികവർഗ വികസന ഓഫീസർ ജി.അനിൽകുമാർ പറഞ്ഞു.
തൃശൂർ, എറണാകുളം കളക്ടർമാരും പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറും വനംവകുപ്പും സർക്കാരിലേക്ക് റിപ്പോർട്ട് നൽകിക്കഴിഞ്ഞു. അതുവരെ ഇടമലയാർ കെ.എസ്.ഇ.ബി ഡാം സൈറ്റിൽ ഇവർക്ക് താമസമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വന അവകാശ നിയമപ്രകാരം ആദിവാസികൾക്ക് ലഭിക്കേണ്ട ഭൂമി കൊടുക്കുകയാണ് സർക്കാർ ചെയ്യണ്ടത്. ആദിവാസികൾക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം പോലും നേരാവണ്ണം ഉറപ്പു വരുത്താൻ ഇവിടുത്തെ സമ്പ്രദായത്തിന് കഴിഞ്ഞിട്ടില്ല. ഗതി കേടു കൊണ്ടാണ് ജനിച്ച മണ്ണ് വിട്ടു ഇങ്ങോട്ടു അവര് പോന്നത്.
ചിത്ര നിലമ്പൂർ, ആദിവാസി ക്ഷേമ പ്രവർത്തക
അറകാപ്പിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ്. അതുകൊണ്ടാണ് 28 കിലോമീറ്റർ വഞ്ചി തുഴഞ്ഞ് ഇടമലയാർ ഡാമിനു സമീപത്തു എത്തി കുടിൽ കെട്ടാൻ തീരുമാനിച്ചത്. ഓരോ കുടുംബത്തിന്റെ കൈയ്യിലും ആറു കിലോ അരി മാത്രമേ മിച്ചമുള്ളൂ. പട്ടിണി കിടന്നു മരിക്കാൻ ആണേലും ഇവിടെ കിടന്നേ മരിക്കുന്നുള്ളു. അറകാപ്പിലേക്കു ഒരു തിരിച്ചു ഇനി ഉണ്ടാകില്ല.
തങ്കപ്പൻ,ഊരു മൂപ്പൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |