ന്യൂഡൽഹി: പൂനെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ എൻ.സി.പി നേതാവ് ഏക്‌നാഥ് ഖഡ്സെയുടെ മരുമകൻ ഗിരീഷ് ചൗധരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. 2016ൽ പൂനെയിൽ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ (എം.ഐ.ഡി.സി) ഭൂമി വാങ്ങിയതിൽ ക്രമക്കേട് നടന്നെന്നതാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഗിരീഷിനെ ചൊവ്വാഴ്ച വൈകിട്ട് ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഹേമന്ത് ഗാവണ്ടെ എന്ന സ്ഥലക്കച്ചവടക്കാരനാണ് പരാതി നൽകിയത്. തന്റെ ഭാര്യയാണ് ഭൂമി വാങ്ങിയതെന്നും തനിക്ക് നേരിട്ട് യാതൊരു ഇടപാടില്ലെന്നുമാണ് ഖഡ്‌സെയുടെ നിലപാട്.
കഴിഞ്ഞ വർഷം എൻ.സി.പിയിൽ ചേരുന്നതിന് മുൻപ് ബി.ജെ.പിയുടെ മുതിർന്ന നേതാവും മന്ത്രിയുമായിരുന്നു എക്‌നാഥ് ഖഡ്‌സെ. മന്ത്രിയായിരിക്കെ പൂനെയിൽ 31 കോടി രൂപ മൂല്യമുള്ള 3.1 ഏക്കർ ഭൂമി 3.7 കോടിക്ക് വാങ്ങിയെന്ന ആരോപണം വിവാദമായതോടെ ഖഡ്‌സെയ്ക്ക് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. പാർട്ടി മാറിയതിനാൽ ഇ.ഡി തന്നെ വേട്ടയാടുകയാണെന്ന് ഖഡ്‌സെ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |