കോഴിക്കോട്: കോർപ്പറേറ്റുകളും ഹിന്ദുത്വവാദികളും നടത്തിയ കൊലപാതകമാണ് ഫാ.സ്റ്റാൻ സ്വാമിയുടേതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ഭീമാകൊറോഗാവ് സംഭവവുമായി ബന്ധമില്ലാത്ത ഫാദർ സ്റ്റാൻ സ്വാമിയെ ഗൂഢാലോചനപരമായി എൻ.ഐ.എ കേസിൽ പ്രതിയാക്കി യു.എ.പി.എ ചുമത്തി ജയിലിലടച്ച് കൊല ചെയ്യുകയായിരുന്നുവെന്നും കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് കരീം പറഞ്ഞു. പാർക്കിസൺ രോഗിയായ വയോധികനായ വൈദികനെ കൊവിഡ് സാഹചര്യം പോലും പരിഗണിക്കാതെയാണ് തടവിലിട്ടത്.
നിയമം തടവുകാരന് നൽകുന്ന നിയമ പരിരക്ഷ പോലും സ്റ്റാൻ സ്വാമിക്ക് നിഷേധിക്കപ്പെട്ടു. ആസൂത്രിതമായി അദ്ദേഹത്തെ മാവോയിസ്റ്റാക്കി തടവിലിട്ട് പീഡിപ്പിച്ചു കൊല്ലുകയാണ് സർക്കാരും ജുഡിഷ്യറിയും ചെയ്തിരിക്കുന്നതെന്ന് എളമരം കരീം പറഞ്ഞു. കെ.ടി കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഫാ.മാത്യൂസ് വാഴക്കുന്നം, ഡോ. ഖദീജാ മുംതാസ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |