പത്തനാപുരം: ഗുരുദേവൻ കൊല്ലം ജില്ലയിലെ പത്തനാപുരം പിറവന്തൂർ കളത്താറടി വീട്ടിൽ വിശ്രമിക്കുന്നതിനിടെ, പടിഞ്ഞാറേ ദിക്കിലേക്ക് കൈചൂണ്ടി പറഞ്ഞു. ഈ പ്രദേശത്തെ വീട്ടിൽ നിന്ന് ഒരാൾ എന്റെ പിൻഗാമിയായെത്തും. അധികം വൈകാതെ പിറവന്തൂർ കുന്നത്ത് വീട്ടിലെ കുമാരന്റെ ഹൃദയത്തിൽ മഹാഗുരു, മഹാപ്രതിഷ്ഠയായി. കുന്നത്ത് വീട്ടിൽ നിന്ന് 23-ാം വയസിൽ കുമാരൻ ശിവഗിരിക്കുന്നിലേക്ക് പോയി. അങ്ങനെ ഗുരുദർശനത്തിന്റെ ആഴങ്ങളിലേക്കുള്ള പ്രയാണം ആരംഭിച്ചു.
രാമൻ- വെളുമ്പി ദമ്പതികളുടെ അഞ്ചുമക്കളിൽ ഇളയവനായാണ് കുന്നത്ത് വീട്ടിൽ കുമാരന്റെ ജനനം. പിറവന്തൂരിലെ പേരുകേട്ട ഈഴവ കുടുംബമായിരുന്നു കളത്താറടി. അതുകൊണ്ടുതന്നെ കളത്താറടിയെന്നാണ് ഈ പ്രദേശത്തെ അറിയപ്പെട്ടിരുന്നത്. കളത്താറടി കുടംബവുമായി അടുത്ത ബന്ധമുള്ളവരാണ് കുന്നത്ത് കുടുംബം. കുന്നത്ത് കുടുംബത്തിലെ മിക്കവരും അത്മീയ കാര്യങ്ങളിൽ താത്പര്യമുള്ളവരായിരുന്നു. അമ്മ വെളുമ്പി വലിയ ഗുരുദേവ ഭക്തയായിരുന്നു. ചെറുപ്പകാലത്ത് അമ്മയ്ക്കൊപ്പം കുമാരൻ ശിവഗിരിയിൽ പോവാറുണ്ടായിരുന്നു. പലതവണ ഗുരുദേവനെ നേരിൽ കണ്ടിട്ടുമുണ്ട്.
കളത്താറടി കുടുംബത്തിന്റെ പേരിൽ സ്ഥാപിതമായ കളത്താറടി ഗവൺമെന്റ് യു.പി.എസിലായിരുന്നു പഠനം. എഴാംക്ലാസ് വരെപഠിച്ചു. അന്നത്തെ ഏഴാംക്ലാസുകാർക്ക് അദ്ധ്യാപകനായും ക്ലാർക്കായുമൊക്കെ ജോലിലഭിക്കുമായിരുന്നു. അതെല്ലാം വേണ്ടെന്നുവച്ച് കുമാരൻ പുരാണങ്ങളും ഗുരുദേവകൃതികളും തെരഞ്ഞുപിടിച്ച് പഠിച്ചു. കൃഷിയിലും അച്ഛനെ സഹായിച്ചുപോന്നു. അങ്ങനെയിരിക്കേ 22-ാം വയസിൽ കാർഷിക വിളകൾ വിൽക്കുന്നതിന് പുനലൂരിലേക്ക് പോയ കുമാരൻ വീട്ടിലേക്ക് തിരികെയെത്തിയില്ല. വീട്ടുകാർ നാടായ നാടെല്ലാം തെരഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് കുമാരൻ ശിവഗിരിയിലുണ്ടെന്ന് ബന്ധുക്കൾ അറിയുന്നത്.
കുന്നുകയറിച്ചെന്ന കുമാരൻ മഠത്തിലെ സന്യാസിവര്യന്മാർക്ക് മുന്നിൽ നിന്ന് ഗുരുദേവകൃതികൾ ഭംഗിയായി ഉരുവിട്ടു. മഠം അധികൃതർ കുമാരന് അവിടെ അല്പം ഇടംഅനുവദിച്ചു. ശിവിഗിരിയിലായതുകൊണ്ട് ബന്ധുക്കൾ വീട്ടിലേക്ക് മടങ്ങിവരാൻ കാര്യമായി നിർബന്ധിച്ചതുമില്ല. അങ്ങനെ ഗുരുദേവന്റേതടക്കമുള്ള ആത്മീയ, ഭൗതിക ദർശനങ്ങൾ പഠിച്ച കുമാരൻ സന്യാസദീക്ഷ സ്വീകരിച്ച് സ്വാമി പ്രകാശാനന്ദയായി. കുടുംബക്ഷേത്രമായ പിറവന്തൂർ പാവുമ്പ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികത്തിനും ബന്ധുവീടുകളിലെ ചില പ്രധാനചടങ്ങുകളിലും പങ്കെടുക്കാൻ ജന്മനാട്ടിലെത്തിയിരുന്നു. പിറവന്തൂരിലെ കുടുംബവീട്ടിലെത്തുക പതിവായിരുന്നു. പക്ഷേ ഒരു രാത്രിയിൽ കൂടുതൽ തങ്ങിയിട്ടില്ല. മഠാധിപതിയായപ്പോഴും നവതിആഘോഷവേളയിലും പിറവന്തൂരിൽ ജാതി മത ഭേദമെന്യേ സ്വീകരണം നൽകിയിരുന്നു. അഞ്ചുവർഷം മുൻപ് എസ്.എൻ.ഡി പി യോഗം എലിക്കാട്ടൂർ ശാഖാ പുനഃപ്രതിഷ്ഠയ്ക്കാണ് അവസാനമായി ജന്മനാട്ടിലെത്തിയത്. ശങ്കരൻ, ലക്ഷ്മി, കുഞ്ഞുപിള്ള, ഗൗരി എന്നിവരായിരുന്നു സഹോദരങ്ങൾ. സഹോദരിയുടെ മകൻ 75 വയസുകാരനായ ദിനമണിയും കുടുംബവുമാണ് കുന്നത്ത് കുടുംബ വീട്ടിൽ ഇപ്പോഴുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |