കോവളം: ശ്രീനാരായണ ഗുരുദേവൻ തെക്കൻ പളനിയെന്ന് നാമകരണം ചെയ്ത കോവളത്തിനടുത്തുള്ള കുന്നുംപാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് സ്വാമി പ്രകാശാനന്ദ യൗവ്വനകാലം ചെലവഴിച്ചത്. 31 വർഷം സ്വാമി കുന്നുംപാറയിൽ സേവനം അനുഷ്ഠിച്ചു. 24-ാം വയസിൽ കുമാരൻ ശാന്തിയായാണ് ഇവിടെ എത്തിയത്. 18 ഏക്കറോളം ഭൂമി ഉണ്ടെങ്കിലും മുപ്പതോളം തെങ്ങുകൾ മാത്രമുള്ള കരിങ്കൽ പ്രദേശമായിരുന്നു. കുമാരന്റെ പ്രയത്നം കൊണ്ട് കാട് പിടിച്ച് കിടന്ന ഭൂമിയെ തട്ട് തട്ടാക്കി മാറ്റി തെങ്ങും മരച്ചീനിയും നട്ടു. വർഷങ്ങൾ കൊണ്ട് കാടും പാറയും നിറഞ്ഞ കുന്നുംപാറയെ കുമാരൻ പൊന്നാക്കി മാറ്റി. ഇവിടത്തെ ഉത്പന്നങ്ങൾ ശിവഗിരിയിലേക്ക് കിട്ടി തുടങ്ങി. 25, 30 കിലോ തൂക്കം വരുന്ന കൂറ്റൻ മരച്ചീനി വിളവെടുത്തു. ഇതോടെ തിരുവല്ലം മുതൽ വിഴിഞ്ഞം വരെയുള്ള കച്ചവടക്കാർ തലച്ചുമടായി ഇവിടെ നിന്നും മരച്ചീനി വാങ്ങിക്കൊണ്ടു പോയിത്തുടങ്ങി. അന്ന് മരച്ചീനി തൂക്കി നൽകിയിരുന്നത് സ്വാമിയുടെ വിശ്വസ്തനായിരുന്ന നാണു പണിക്കർ ആയിരുന്നു.
ശിവഗിരിയിൽ നിന്നും ക്ഷേത്രത്തിന് കൊടുക്കുന്ന തേങ്ങയിൽ നിന്നും മിച്ചം പിടിച്ച് മുളപ്പിച്ച് പാകിയ നൂറു കണക്കിന് തെങ്ങുകളാണ് ഇന്ന് കുന്നുംപാറയിലുള്ളത്. ഗണപതിക്ഷേത്രം, നിവേദ്യപുര, ഗുരുദേവമണ്ഡപം,ക്ഷേത്ര പടിക്കെട്ടുകൾ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് നിർമ്മിച്ചത്. ക്ഷേത്ര വസ്തു റിട്ട. വില്ലേജ് ഓഫീസർ കേശവൻ നാടാരെ കൊണ്ട് അളന്ന് തിട്ടപ്പെടുത്തി കല്ലിട്ട് തിരിച്ചതും സ്വാമിയുടെ ശ്രമഫലമായിരുന്നു. കോവളം കെ.എസ് റോഡിൽ നിന്നും ക്ഷേത്രത്തിലെത്താൽ റോഡ് ഉണ്ടാക്കിയതിന് പിന്നിലും സ്വാമിയായിരുന്നു.
ഗുരുദേവ കൃതികൾ ചൊല്ലാൻ നാരങ്ങ മിഠായി വാങ്ങി നൽകി നാഗമ്മ, രാജമ്മ, തങ്കമ്മ , ശാന്തകുമാരി തുടങ്ങി 15 ഓളം പേരെ പഠിപ്പിക്കാനും, ഒരു പ്രാർത്ഥനാ സംഘം രൂപീകരിച്ച് ശിവഗിരിയിലെ സമാധി മണ്ഡപത്തിൽ ആദ്യമായി ചൊല്ലിക്കാൻ പ്രചോദനം നൽകിയതും സ്വാമിയാണ്. വ്യത്യസ്തമായി 6 മീറ്റർ കാവി തുണി മുണ്ടായും ശരീരത്തിൽ പുതയ്ക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു സ്വാമിയുടേത്. 1977 ഓടെ സ്വാമി ശിവഗിരി ശ്രീ നാരായണ മിഷൻ ആശുപത്രിയുടെ സെക്രട്ടറി, തുടർന്ന് ധർമ്മസംഘത്തിന്റെ ജനറൽ സെക്രട്ടറി, ട്രസ്റ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ എത്തി. എന്നാൽ 1990 മുതൽ 93 വരെ വീണ്ടും കുന്നുംപാറയിൽ ചുമതലക്കാരനായി വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |