ഗുരുദേവൻ നിയോഗിച്ചതു പോലെയാണ് വളരെ ചെറുപ്പത്തിൽ തന്നെ സ്വാമി പ്രകാശാനന്ദ
ശിവഗിരി മഠത്തിലെത്തിച്ചേരുന്നത്. ശിവഗിരി മഠത്തിന്റെ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിക്കുവാൻ ഭാഗ്യം ലഭിച്ച സുകൃത ശാലി കൂടിയായിരുന്നു. കഷ്ടപ്പാട് നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് സ്വാമി മഠത്തിന്റെ സെക്രട്ടറി സ്ഥാനത്ത് വരുന്നത്. ആ സാഹചര്യത്തിൽ മഠത്തെ വളർത്തുന്നതിൽ സ്വാമിയുടെ ത്യാഗം സമാനതകളില്ലാത്തതായിരുന്നു. ചില സമയങ്ങളിൽ സ്വാമിജി തന്നെ അക്കാര്യങ്ങൾ പറയുമായിരുന്നു.
ഒരിക്കൽ കർണ്ണാടകയിലെ വിഖ്യാതാനന്ദ സ്വാമികളുടെ ആശ്രമത്തിൽ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് സ്വാമിയോടൊപ്പം ഇൗ ലേഖകനും പോയിരുന്നു. ധാരാളം ഭക്തർ പങ്കെടുക്കുന്ന പരിപാടിക്ക്
വേണ്ടത്ര വെള്ളം കിട്ടാനില്ലായിരുന്നു. മറ്റേതോ സമുദായക്കാരോട് അവരുടെ കിണറ്റിൽ നിന്ന് വെള്ളം എടുത്തു കൊള്ളട്ടേയെന്ന് ചോദിച്ചപ്പോൾ, നിങ്ങളുടെ സ്വാമിക്ക് കഴിവുണ്ടെങ്കിൽ മഴ പെയ്യിപ്പിക്കൂവെന്ന് പകുതി കാര്യത്തിലും തമാശയിലും അവർ പറയുകയുണ്ടായി. എന്തായാലും പ്രകാശാനന്ദ സ്വാമി വന്നിറങ്ങുമ്പോൾ തുടങ്ങിയ മഴ മൂന്നു ദിവസം പെയ്തു.
അവർ വലിയ കാണിക്കയുമായി കാണാൻ വന്നപ്പോൾ നിഷ്‌ക്കളങ്കമായ ചിരിയോടെ അവരെ അനുഗ്രഹിച്ചു. മൗനത്തിലിരുന്ന വർഷങ്ങളിലെ സാധനയും നിഷ്ഠയും പ്രകാശാനന്ദ സ്വാമികളെ ഒരു തികത്ത ഭക്തനാക്കി മാറ്റുകയായിരുന്നു. ഉറച്ച നിലപാടുകളും അഭിപ്രായവും സ്വാമിയുടെ സവിശേഷതയായിരുന്നു. ശിവഗിരി മഠത്തിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് ഇരിക്കുമ്പോഴും ആരോടും പദവിയുടെ ഭാരം പ്രകടിപ്പിക്കാതെ ജീവിക്കുവാനുള്ള അകത്തെളിച്ചം ആർജ്ജിച്ച പുണ്യാത്മാവായിരുന്നു. ത്യാഗമായിരുന്നു സ്വാമിയുടെ ജീവിതത്തിന്റെ മുഖമുദ്റ. നിർവ്യാജമായ സ്‌നേഹവും കളങ്കമില്ലാത്ത പെരുമാറ്റവും പ്രസന്നമായ പ്രവർത്തനവും കൊണ്ട് സ്വയം ഒരു മഹാത്മാവായി മാറുകയായിരുന്നു. ആധുനിക ലോകത്ത് അഹത്തിന്റെ ഭാരമില്ലാതെ ജീവിക്കാൻ നമ്മെ പഠിപ്പിച്ചത് സ്വാമിജിയായിരുന്നു. അസുഖ ബാധിതനായി കിടപ്പിലാകുന്നതുവരെ അണുവിട മാറാതെ ജീവിതനിഷ്ഠ പാലിച്ചിരുന്നു. കർമ്മയോഗിയായി, ഭക്തനായി, സർവ്വോപരി ഗുരുവിൽ ആത്മസമർപ്പണം ചെയ്ത ആ ധന്യ ജീവൻ ഗുരുപാദത്തിൽ ലയിച്ചു. സ്വാമിജിയുടെ നിഷ്‌ക്കളങ്കമായ ചിരിയും വിശുദ്ധമായ ജീവിതവും നമുക്ക് വെളിച്ചമേകട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |