പഠിക്കുന്ന കാലം ദിലീപ് കുമാറിന്റെ കടുത്ത ആരാധകനായിരുന്നു ഞാൻ. അദ്ദേഹം അഭിനയിച്ച എല്ലാ സിനിമയും കണ്ടിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങളും പ്രിയപ്പെട്ടവരാണ്. ബോളിവുഡിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു അദ്ദേഹം.
ഞാനും നടനായതിനു ശേഷം പലവട്ടം നേരിട്ട് കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. 1970കളുടെ തുടക്കത്തിലാണ് ആദ്യമായി ദിലീപ് കുമാർ എന്ന നടനെ കാണാൻ സാധിച്ചത്. മദ്രാസിലെ ഒരു സ്റ്രുഡിയോയിൽ അദ്ദേഹത്തിന്റെ പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. അതേ സ്റ്റുഡിയോയിൽ ഞാൻ അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണവും നടക്കുന്നുണ്ടായിരുന്നു. അവിടെവച്ച് കണ്ടു, സംസാരിച്ചു. പിന്നീട് പലതവണ ഓരോ സ്ഥലങ്ങളിൽ വച്ച് കണ്ടിട്ടുണ്ട്. കാണുമ്പോൾ ചിരിക്കും, സലാം പറയും.
ഒരു നേതാവിന് വേണ്ട സ്വഭാവഗുണങ്ങളുള്ളയാളാണ് ദിലീപ് കുമാറെന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹം എവിടെച്ചെന്നാലും ചുറ്റിലുമൊരു ആൾക്കൂട്ടം കാണും. ഷൂട്ടിംഗിന്റെ ഇടവേളകളിലും ഒരു കൂട്ടത്തിന്റെ മദ്ധ്യത്തിൽ നിന്ന് അദ്ദേഹം സംസാരിക്കും. സിനിമയിൽ മാത്രമല്ല, നേരിട്ടും ആളുകളെ ആനന്ദിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അദ്ദേഹം വലിയ ഗൗരവക്കാരനാണ് എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. സിനിമകളിലും വിഷാദ നായകനായിട്ടാണല്ലോ നമ്മൾ കണ്ടിരുന്നത്. എന്നാൽ ഒരുപാട് സംസാരിക്കുന്ന ഒരാളായിരുന്നു ദിലീപ് കുമാർ. കണ്ട് നിൽക്കുന്നവർക്ക് അസൂയ തോന്നുന്ന സംസാരരീതിയായിരുന്നു അദ്ദേഹത്തിന്.
ഇന്ത്യൻ സിനിമയ്ക്ക് നഷ്ടമാണ് ഈ വിയോഗം. സിനിമയ്ക്ക് ദിലീപ്കുമാർമാരെ ഇനിയും വേണം. അദ്ദേഹത്തെപ്പോലെ കഴിവുറ്റ നടന്മാർ ഇനിയും ഉണ്ടാകട്ടെയെന്നാണ് പ്രാർത്ഥന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |