SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.59 PM IST

അവസാന മണിക്കൂറിലേക്ക് മാറ്റിവയ്ക്കരുത്

engineering-entrance

ആകെ അനിശ്ചിതത്വത്തിലായ അദ്ധ്യയന വർഷത്തിനിടയിലും ഉന്നത പഠനത്തിനു വേണ്ടിയുള്ള വിവിധ പ്രവേശന പരീക്ഷകൾക്ക് കളമൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക പ്രവേശന പരീക്ഷകളുടെയും തീയതി പുറത്തുവന്നുകഴിഞ്ഞു. ഉപരിപഠനത്തിന്റെ കവാടമായി പരിഗണിക്കുന്ന പ്ളസ് ടു പരീക്ഷ പൂർത്തിയാക്കാൻ കഴിഞ്ഞ വളരെ ചുരുക്കം സംസ്ഥാനങ്ങളിലൊന്നു കേരളമാണ്. കേന്ദ്ര ബോർഡ് പരീക്ഷകൾ കൊവിഡ് വ്യാപനത്തെത്തുടർന്ന് ഇക്കുറി പൂർണമായും റദ്ദാക്കേണ്ടിവന്നു. നേരത്തെ നടന്ന ക്ളാസ് പരീക്ഷകളും മുൻവർഷങ്ങളിലെ പരീക്ഷാ സ്കോറുകളും അടിസ്ഥാനമാക്കി പ്ളസ് ടു വിജയികളെ നിർണയിക്കാനാണു തീരുമാനം. ജൂലായ് 31-നകം ഫലപ്രഖ്യാപനം നടത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുമുണ്ട്.

സംസ്ഥാനത്ത് എൻജിനിയറിംഗ്, ഫാർമസി തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ ഈ മാസം 24 നു നടക്കുകയാണ്. പതിവിലേറെ വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷയെഴുതാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏകദേശം ഒന്നരലക്ഷത്തോളം പേർ. മഹാമാരിയുടെ പശ്ചാത്തലത്തിൽ കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവേശന പരീക്ഷാ അധികൃതർ. കഴിവതും അതതു ജില്ലകളിൽത്തന്നെ സെന്ററുകൾ സജ്ജമാക്കി യാത്ര പരമാവധി ചുരുക്കാനാണു ശ്രമം. മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി എൻജിനിയറിംഗിനും അനുബന്ധ കോഴ്സുകൾക്കും ഇത്തവണ പ്രവേശന പരീക്ഷയിലെ മാർക്ക് മാത്രമാകും പരിഗണിക്കുക എന്ന് തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. പ്ളസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലെ മാർക്ക് കൂടി പരിഗണിച്ച് സ്കോർ തയ്യാറാക്കുന്ന രീതി ഉപേക്ഷിക്കാൻ നിർബന്ധിതമായത് മറ്റു ബോർഡ് പരീക്ഷകൾ റദ്ദാക്കേണ്ടിവന്ന സാഹചര്യത്തിലാണ്. യോഗ്യതാ പരീക്ഷയിലെ സ്കോറുകൾ ഇത്തവണ ഉപേക്ഷിച്ച് പ്രവേശനപരീക്ഷ മാത്രം അടിസ്ഥാനമാക്കി റാങ്ക് പട്ടിക തയ്യാറാക്കാൻ അനൗപചാരിക തീരുമാനമെടുത്തിട്ട് ആഴ്ചകളായിട്ടും ഉത്തരവ് ഇനിയും പുറത്തുവന്നിട്ടില്ല. മുഖ്യമന്ത്രിയുടെ മുമ്പിലുള്ള ഫയലിൽ തീരുമാനമുണ്ടായാലേ കൃത്യമായ മാനദണ്ഡമെന്തെന്ന് വിദ്യാർത്ഥികൾക്ക് അറിയാനാവൂ. മാനദണ്ഡങ്ങൾ സംബന്ധിച്ച തീരുമാനം അവസാന മണിക്കൂറിലേക്ക് നീട്ടിക്കൊണ്ടു പോകുന്നത് കുട്ടികളിൽ ആവശ്യമില്ലാത്ത സമ്മർദ്ദങ്ങളുണ്ടാക്കും.

യോഗ്യതാ പരീക്ഷയിലെ സയൻസ് വിഷയങ്ങളിൽ നേടിയ മാർക്കു കൂടി പ്രവേശന സ്കോറിനൊപ്പം ചേർത്തു റാങ്ക് പട്ടിക തയ്യാറാക്കുന്ന രീതി ഒഴിവാക്കിയ സ്ഥിതിക്ക് ഈ വർഷത്തെ പ്രവേശന മാനദണ്ഡം കൃത്യമായി അറിയാൻ എല്ലാവർക്കും താത്‌പര്യം കാണും. പരീക്ഷ ഇങ്ങടുത്തുവന്ന സ്ഥിതിക്ക് തീരുമാനം ഇനി വൈകിച്ചുകൂടാ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.