കൊച്ചി: ഐ എസ് ആര്‍ ഒ ചാരക്കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് സി ബി ഐ. രാജ്യാന്തര ഗൂഢാലോചനയടക്കം സംശയിക്കുന്ന വിഷയത്തിൽ ക്രയോജനിക് സാങ്കേതിക വിദ്യയടെ വികസനമടക്കം തടസപ്പെടുന്ന സാഹചര്യമാണ് നമ്പി നാരായണന്‍റെ കേസ് വന്നതോടുകൂടി ഉണ്ടായതെന്ന് സി ബി ഐ ഹൈക്കോടതിയെ ബോധിപ്പിച്ചു. പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യമാണുള്ളതെന്നും സി ബി ഐ ചൂണ്ടിക്കാട്ടി.
പ്രതികളുടെ വാദത്തെ ശക്തമായി എതിർത്തുകൊണ്ടാണ് സി ബി ഐ കോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്ന സാഹചര്യമുണ്ടായാൽ അവർ അന്വേഷണവുമായി സഹകരിക്കില്ല. നമ്പി നാരായണനടക്കമുള്ളവർക്കെതിരേ അതിക്രമങ്ങൾ ഉണ്ടായിരിക്കുന്നത് പൊലീസിന്‍റെ ചോദ്യം ചെയ്യൽ മുറികൾക്കുള്ളിലാണ്. അവിടെ സാക്ഷികളായിട്ടുള്ളത് പൊലീസ് ഉദ്യോഗസ്ഥരാണ്. അവരെ സ്വാധീനിക്കാനുള്ള സാഹചര്യം ഉണ്ട്. കൂടാതെ കേസിലെ പ്രധാന പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടു പോകാൻ കഴിയില്ല.
സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമുള്ളതാണ് ഈ കേസ് അന്വേഷണം. അതുകൊണ്ട് തന്നെ യാതൊരു കാരണവശാലും പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് സി ബി ഐ വാദം. ഹർജികളിൽ നമ്പി നാരായണനും കക്ഷിചേർന്നു. നമ്പി നാരായണൻ നൽകിയ ഹർജിയിൽ സുപ്രീംകോടതി നിർദേശപ്രകാരമാണ് സി ബി ഐ ഗൂഢാലോചനക്കേസ് അന്വേഷിക്കുന്നത്.
ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി എസ് വിജയൻ, രണ്ടാംപ്രതി തമ്പി എസ് ദുർഗാദത്ത്, പതിനൊന്നാംപ്രതി പി എസ് ജയപ്രകാശ് എന്നിവരുടെ ജാമ്യഹർജികളാണ് ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കുന്നത്. വിജയന്‍റെയും തമ്പി എസ് ദുർഗാദത്തിന്‍റെയും ഹർജികൾ ജസ്റ്റിസ് അശോക് മേനോന്‍റെ ബെഞ്ചിലും ജയപ്രകാശിന്‍റെ ഹർജി ജസ്റ്റിസ് കെ ഹരിപാലിന്‍റെ ബെഞ്ചിലും കഴിഞ്ഞ ദിവസം പരിഗണനയ്ക്ക് വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |