ഏറെക്കാലമായി അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കാൻ സാദ്ധ്യതയില്ലെന്ന് സൂചന. കൊവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് വരാത്തതിനാലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴാത്തതുമാണ് കാരണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെ വന്നാൽ മാത്രമേ തിയേറ്ററുകളിൽ പ്രദർശനം പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകൂ.കേന്ദ്രസർക്കാരും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
തൽസ്ഥിതി തുടർന്നാൽ ഓണത്തിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ പ്രതിസന്ധിയിലാകും. അയൽ സംസ്ഥാനങ്ങളിൽ സിനിമാശാലകൾ തുറക്കുകയും ചിത്രീകരണങ്ങൾ പുനരാരംഭിക്കുകയും ചെയ്തുകഴിഞ്ഞെങ്കിലും കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. പല സിനിമകളും അയൽ സംസ്ഥാനങ്ങളിൽ ചിത്രീകരിക്കാനുള്ള തയാറെടുപ്പിലാണ്.
മോഹൻലാൽ - പ്രിയദർശൻ ടീമിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ആഗസ്റ്റ് 12ന് കേരളത്തിലെ എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുകയാണ്. മൂന്നാഴ്ച മറ്റ് റിലീസുകളുണ്ടാവില്ലെന്നാണ് തീരുമാനം. മരയ്ക്കാറിന് പിന്നാലെ മിന്നൽ മുരളിയും കുഞ്ഞെൽദോയും ചാർട്ട് ചെയ്തിട്ടുണ്ടെങ്കിലും മുൻ നിശ്ചയ പ്രകാരം റിലീസ് സാദ്ധ്യമാകുമോയെന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല.
ഓണത്തിന് മുമ്പ് തിയേറ്ററുകൾ തുറക്കാനാവുമെന്നാണ് പ്രതീക്ഷിയെന്ന് ഫിയോക്കിന്റെ (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഒഫ് കേരള) ജനറൽ സെക്രട്ടറി എം.സി. ബോബി കേരളകൗമുദിയോട് പറഞ്ഞു.
'ഓണത്തിന് മുൻപ് കൊവിഡ് വ്യാപനത്തിൽ കുറവ് വരുമെന്നും തിയേറ്ററുകൾ വീണ്ടും തുറക്കാൻ കഴിയുമെന്നുമാണ് ഞങ്ങളുടെ പ്രതീക്ഷ."
കഴിഞ്ഞ ഓണം സീസൺ മലയാള സിനിമയ്ക്ക് നഷ്ടമായിരുന്നു. ഓണത്തിന് പ്രതീക്ഷിച്ചിരുന്ന തിയേറ്ററുകൾ ജനുവരിയിലാണ് തുറന്നത്. അത്തരമൊരവസ്ഥ ഇക്കുറിയുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുകയാണ് സിനിമാലോകം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |