തിരുവനന്തപുരം: മരംമുറിക്കൽ വിവാദത്തിൽ വനംവകുപ്പിലെ കുറ്റക്കാരായ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഐ.എഫ്.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥർക്കെതിരെ വനംവകുപ്പിന് നേരിട്ട് ശിക്ഷാ നടപടിയെടുക്കാനാകില്ല. വകുപ്പുതല നടപടി സംബന്ധിച്ച് വകുപ്പുമന്ത്രി വഴി ചീഫ് സെക്രട്ടറിക്കും തുടർന്ന് മുഖ്യമന്ത്രിക്കും ഫയൽ കൈമാറണം. മുഖ്യമന്ത്രിക്കാണ് ഇവർക്കെതിരെ നടപടിയെടുക്കാൻ അധികാരമുള്ളത്. നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ ശിക്ഷിക്കപ്പെടുന്നവർ കോടതി വിധിയിലൂടെ രക്ഷപ്പെടും. അതുകൊണ്ട് നിലവിലുള്ള കാലതാമസം കണക്കാക്കേണ്ടതില്ലെന്നും കുറ്റം ചെയ്തവരാരും രക്ഷപ്പെടില്ലെന്നും പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ മന്ത്രി പറഞ്ഞു.
മരം മുറിക്കലിന് പിന്നിലുള്ള സാമ്പത്തിക ഇടപാടുകൾ, ഗൂഢാലോചന തുടങ്ങിയ കാര്യങ്ങൾ സർക്കാർ നിയോഗിച്ച പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. അവർ റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്‌ക്ക് നടപടിയുണ്ടാകും. വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഈ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഇതിനകം വനംവകുപ്പിന് സാധ്യമായ നടപടികൾ സ്വീകരിച്ചു. ലക്കിടിയിലേയും അടിമാലിയിലെയും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. 111 കേസുകൾ രജിസ്‌റ്റർ ചെയ്തു.
മരംമുറിക്കുന്നതുമായി ബന്ധപ്പെട്ട് യഥാർത്ഥ കർഷകരെ സംരക്ഷിക്കുന്നതും കുറ്റമറ്റതുമായ പുതിയ ഉത്തരവോ നിയമനിർമ്മാണമോ വേണ്ടി വരുമെന്നാണ് വനം, റവന്യു മന്ത്രിമാർ തമ്മിലുണ്ടായ ചർച്ചയിലെ ഏകദേശ ധാരണ. ഇക്കാര്യം നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കും. വനംവകുപ്പിലെ വിജിലൻസ് വിഭാഗം ശക്തിപ്പെടുത്തും.
പി.സി.ചാക്കോ എൻ.സി.പിയെ ഹൈജാക്ക് ചെയ്‌തതായുള്ള പ്രചാരണം വെറും ഭാവനയാണ്. അദ്ദേഹത്തെ തുറന്ന മനസോടെയാണ് പ്രവർത്തകരും നേതാക്കളും സ്വീകരിച്ചതെന്ന് ശശീന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |