നീലേശ്വരം: കൊവിഡ് കാല ജീവിതം പ്രതിസന്ധിയിലേക്ക് നീങ്ങിയപ്പോൾ കുലത്തൊഴിലായ തെയ്യം കെട്ടലിന് അവധി നൽകി നിത്യചെലവിനായി മീൻ വിൽപ്പനയിലേർപ്പെട്ട് കോലധാരി. മടിക്കൈ നീരളിയിലെ ബി.കെ. ജിതിൻ പണിക്കരാണ് സഹോദരങ്ങളായ നിധിൻ, കൃപേഷ് എന്നിവരോടൊപ്പം മീൻ വിൽപനയിലേർപ്പെട്ടിരിക്കുന്നത്.
നീരളിയിലെ എൻ. ബാലകൃഷ്ണൻ പണിക്കരുടെയും എം. ഗീതയുടെയും മക്കളാണിവർ. ലോക്ക് ഡൗൺ കാലം തങ്ങളുടെ ഉപജീവനം തന്നെയില്ലാതാക്കിയെന്ന് ജിതിൻ പണിക്കർ പറയുന്നു. നിത്യ ചെലവിന് വകയില്ലാതായപ്പോഴാണ് മത്സ്യവിൽപ്പനയെ കുറിച്ച് ചിന്തിച്ചത്. മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് താങ്ങായി നിന്നതോടെ അമ്പലത്തുകരയിൽ വാടകമുറിയിൽ ഉണക്ക മത്സ്യവും പച്ച മീനും വിൽപ്പന തുടങ്ങി. അനുഗ്രഹം ചൊരിഞ്ഞ് മഞ്ഞക്കുറി നെറുകയിലിട്ട് ഭക്തരെ ആശിർവദിച്ച കൈകൾ അയലയും മത്തിയും മറ്റു കടൽമീനുകളും ഉണക്കമത്സ്യങ്ങളും വാരിയെടുക്കുന്നതു കണ്ട നാട്ടുകാരും ഈ ചെറുപ്പക്കാരുടെ ഉദ്യമത്തെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇപ്പോൾ ചെലവിനുള്ള വരുമാനം ലഭിക്കുന്നുണ്ടെന്ന് ഇവർ പറഞ്ഞു.
ആവശ്യക്കാർക്ക് ഫോണിലൂടെയോ വാട്സാപ്പിലോ ഓർഡർ നൽകിയാൽ വീട്ടിലെത്തിച്ചു നൽകുന്നുമുണ്ട്. ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതിനാൽ പച്ച മീനുകൾ കുറവാണ്. ഉണക്കമത്സ്യവിൽപ്പനയാണ് കൂടുതലും.
15 വയസു മുതൽ ജിതിൻ തെയ്യം കെട്ടിയാടുന്നുണ്ട്. മടിക്കൈ വയലിൽ ഒറ്റക്കോലം കെട്ടിയാണ് പണിക്കർ ആചാരം കൈക്കൊണ്ടത്. പോളിടെക്നിക്കിൽ നിന്നും ഇലക്ട്രിക്കൽ ഡിപ്ലോമയും നേടിയിട്ടുണ്ട് ജിതിൻ പണിക്കർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |