ചെറുതാഴം: പരിസ്ഥിതിക്കും കൃഷിക്കും ഭീഷണിയായി മാറിയ അക്കേഷ്യ മരത്തെ വേരോടെ പിഴുതെറിയാൻ കർമ്മ പദ്ധതിയുമായി ചെറുതാഴം പഞ്ചായത്ത്. ജില്ലയിൽ ഏറ്റവും കൂടുതൽ അക്കേഷ്യ മരങ്ങളുള്ള ചെറുതാഴത്ത് ഹരിതകേരളം മിഷനും സോഷ്യൽ ഫോറസ്ട്രി വിഭാഗവുമായി സഹകരിച്ചാണ് പദ്ധതി.
പഞ്ചായത്തിലെ എട്ട് വാർഡുകളിലാണ് അക്കേഷ്യയുടെ ശക്തമായ സാന്നിദ്ധ്യമുള്ളത്. പൊതുജനങ്ങളിൽ നിന്നും പരിസ്ഥിതി സംഘടനകളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ചാണ് പഞ്ചായത്ത് പദ്ധതി തയ്യാറാക്കുന്നത്. ഈ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് പദ്ധതി പൂർണമായും നടപ്പാക്കാൻ കഴിയുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ. അക്കേഷ്യ മുറിച്ചു മാറ്റുന്നതിനുള്ള സഹായം വനംവകുപ്പ് നൽകും. ഇതിനു പകരം പുതിയ മറ്റു മരങ്ങളും നൽകും.
കോട്ടക്കുന്നിലെ ചതുപ്പുനിലങ്ങളിലും വയലുകളിലും അക്കേഷ്യ വളർന്നു തുടങ്ങിയതോടെ ജലാംശം വലിച്ചെടുത്ത് കൃഷി പോലും ഇവിടെ അവതാളത്തിലാണ്. ഇവയിൽ പത്ത് വർഷം വരെ പ്രായമായ മരങ്ങളുമുണ്ട്. ചെടിയുടെ ഇലകൾ വീണു കിടക്കുന്നതുകൊണ്ട് സാധാരണയായി ഇത്തരം മരങ്ങളുടെ ചുവട്ടിൽ മറ്റു ചെടികൾ വളരാറില്ല.
അക്കേഷ്യ എത്തിയത് 80 ൽ
1980കളിലാണ് കേരളത്തിലേക്ക് അക്കേഷ്യ എത്തുന്നത്. അക്കേഷ്യ വിഭാഗത്തിൽ നിരവധി ഉപവിഭാഗങ്ങൾ ഉണ്ട്. അതിൽ അക്കേഷ്യ ഓർകി ലിഫോമസ്, അക്കേഷ്യ മാൻചീയ എന്നിവയാണ് നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്. ഇവയുടെ പ്രധാന ഉപയോഗം പേപ്പർ പൾപ് നിർമ്മാണം, ചായങ്ങൾക്കുള്ള ടാനിൽ, ഫർണിച്ചർ നിർമ്മാണം എന്നിവയാണ്. കഴിഞ്ഞ 40 കൊല്ലങ്ങളായി ഇവയ്ക്ക് കേരളത്തിൽ നിന്നും കിട്ടിയ ചീത്തപ്പേര് എത്രയോ വലുതാണ്. എന്നാൽ സംസ്ഥാനത്ത് പലയിടത്തും ഇതിനെതിരെ ബോധവത്കരണം ശക്തിപ്പെട്ടതോടെ ഒരു പരിധി വരെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ട്.
പഞ്ചായത്തിന് കടുത്ത ഭീഷണിയായി തീർന്നിരിക്കുകയാണ് അക്കേഷ്യ. ഇതുമായി സമീപിച്ചപ്പോൾ വളരെ പോസിറ്റീവായാണ് എല്ലാവരും പ്രതികരിച്ചത്. മരത്തിന്റെ ദോഷം ജനങ്ങളിലെത്തിക്കുകയാണ് ആദ്യ ഘട്ട പ്രവർത്തനം. നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും സഹകരണം ആവശ്യമാണ്.
എം. ശ്രീധരൻ, പ്രസിഡന്റ്, ചെറുതാഴം ഗ്രാമപഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |