തിരുവനന്തപുരം: വാട്ടർ അതോറിട്ടി ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,500 രൂപയും കൂടിയത് 1,70,700 രൂപയായും ശുപാർശ ചെയ്തുകൊണ്ടുള്ള ശമ്പള പരിഷ്കരണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. 2019 ജൂലായ് ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്‌കരണം. സ്വയം വിരമിക്കൽ കാലാവധി 20 വർഷത്തിൽ നിന്ന് 15 വർഷമായി കുറയ്ക്കണമെന്നും ശുപാർശ.
ആകെയുള്ള 8,917 ജീവനക്കാരെ അഡ്മിനിട്രേറ്റിവ്, എൻജിനിയറിംഗ്, മിനിസ്റ്റീരിയൽ, ടെക്‌നിക്കൽ, ഓപ്പറേറ്റിംഗ് എന്നീ വിഭാഗങ്ങളായി തിരിച്ചാണ് പരിഷ്‌കരണം. റണ്ണിംഗ് മാസ്റ്റർ സ്‌കെയിൽ നിലനിറുത്തിയിട്ടുണ്ട്. നിലവിലുള്ള ശമ്പളത്തോടൊപ്പം 28 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 10 ശതമാനം വർദ്ധിപ്പിക്കണം. കുറഞ്ഞ ഇൻക്രിമെന്റ് 700 രൂപയും കൂടിയത് 3500 രൂപയും. ഗ്രാറ്റുവിറ്റി തുക 14 ലക്ഷത്തിൽ നിന്ന് 17 ലക്ഷമായി ഉയർത്തണം. വീട്ടുവാടക അലവൻസ് ശമ്പളത്തിന്റെ ശതമാന നിരക്കിൽ കുറഞ്ഞത് 1200 രൂപയും കൂടിയത് 10,000 രൂപയും. പാർട്ട് ടൈം ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 11,500 രൂപയും കൂടിയത് 21,080 രൂപയും കൂടാതെ പാദരക്ഷ കണ്ണട, ഹിൽ ട്രാക്ക് കോമ്പൻസേറ്ററി അലവൻസുകൾ, ഗ്രൂപ്പ് ഇൻഷ്വറൻസ്, സ്റ്റേറ്റ് ഇൻഷ്വറൻസ് തുടങ്ങിയ ആനുകൂല്യങ്ങളും അനുവദിക്കണമെന്ന് ശുപാർശയിൽ പറയുന്നു.
പെൻഷനും പരിഷ്കരിക്കണം
പെൻഷൻ പരിഷ്‌കരണത്തിനും ശുപാർശ സമർപ്പിച്ചു. 80 വയസ് കഴിഞ്ഞ പെൻഷൻകാർക്ക് സ്‌പെഷ്യൽ അലവൻസായി 1000 രൂപ കൂടി നൽകണം. മെഡിക്കൽ അലവൻസ് 300 രൂപയിൽ നിന്ന് 500 രൂപയായി വർദ്ധിപ്പിക്കണം.
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം പരിഷ്‌കരിച്ച കെ.മോഹൻദാസ് ചെയർമാനും പ്രൊഫ. എം.കെ.സുകുമാരൻ നായർ, അഡ്വ: അശോക് മാമൻ ചെറിയാൻ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് വാട്ടർ അതോറിട്ടി ജീവനക്കാരുടെ ശമ്പളവും പരിഷ്കരിച്ചത്. റിപ്പോർട്ട് സർക്കാർ അംഗീകരിച്ചാലേ പ്രാബല്യത്തിൽ വരികയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |