എട്ട് ആഴ്ച സമയം വേണമെന്ന് ട്വിറ്റർ
ന്യൂഡൽഹി: രാജ്യത്തെ ഐ.ടി ചട്ടങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുകയും പരാതി പരിഹാരത്തിനായി ഇന്ത്യക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തില്ലെങ്കിൽ ട്വിറ്ററിന് നിയമ പരിരക്ഷ ലഭിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇന്ത്യയിൽ പരാതി പരിഹാര ഓഫീസറെ നിയമിക്കാൻ എട്ടാഴ്ചത്തെ സമയം വേണമെന്നാണ് ട്വിറ്റർ ഇന്നലെ ആവശ്യപ്പെട്ടത്.
ഇന്ത്യയിലെ നിയമവ്യവസ്ഥകളുമായി സഹകരിക്കാൻ പരിശ്രമിക്കുകയാണ്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ പുതിയ ഐ.ടി ചട്ടങ്ങളുടെ നിയമസാധുത ഉൾപ്പടെ ചോദ്യം ചെയ്യാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ഇന്നലെ ഹൈക്കോടതിയിൽ നൽകിയ മറുപടിയിൽ ട്വിറ്റർ വ്യക്തമാക്കി. നിയമങ്ങളുമായി വ്യവസ്ഥ ചെയ്തു കൊണ്ടുള്ള ആദ്യ കംപ്ലയൻസ് റിപ്പോർട്ട് 11ന് പ്രസിദ്ധീകരിക്കും. മേയ് 26 മുതൽ ജൂൺ 25 വരെയുള്ള റിപ്പോർട്ടാണ് പ്രസിദ്ധീകരിക്കുക.
എട്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരം ചീഫ് കംപ്ലയൻസ് ഓഫീസറെയും നോഡൽ കോൺടാക്ട് പേഴ്‌സണെയും നിയമിക്കും.
റെസിഡന്റ് ഗ്രീവൻസ് ഓഫീസറായി ഒരാളെ നേരിട്ട് നിയമിക്കുന്നതിനായി പരസ്യം നൽകിയിട്ടുണ്ട്. നിരവധി അപേക്ഷകളും ലഭിക്കുന്നുണ്ട്. ഈ പദവിയിലേക്ക് യോഗ്യനായ ഒരാളെ കണ്ടെത്താൻ കഴിയുമെന്നാണ് വിശ്വാസം.
ഇടക്കാല റെസിഡന്റ് ഗ്രീവൻസ് ഓഫീസറെ നിയമിക്കാനുള്ള നടപടിക്രമങ്ങളിലാണ്. ജൂലായ് 11ന് മുമ്പ് ഇത് നടപ്പാക്കാനാകുമെന്നാണ് കരുതുന്നത്. നിയമനവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ തങ്ങളുടെ ഹെൽപ്പ് പേജിൽ വിശദമാക്കുമെന്നും ട്വിറ്റർ വ്യക്തമാക്കി. ഇടക്കാലത്തേക്ക് നിയമിച്ച റസിഡന്റ് ഗ്രീവൻസ് ഓഫീസർ ധർമേന്ദ്ര ചതുർ രാജിവച്ചതിന് പിന്നാലെ തുടർ നിയമനം നടത്താതിരുന്നതിൽ ജസ്റ്റിസ് രേഖ പള്ളി കഴിഞ്ഞ ദിവസം ട്വിറ്ററിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
ഇന്ത്യൻ നിയമങ്ങൾക്ക് വിധേയരാകണം: മന്ത്രി
ഇന്ത്യയിൽ ജീവിക്കുകയും തൊഴിൽ ചെയ്യുകയും ചെയ്യുന്ന എല്ലാവരും രാജ്യത്തെ നിയമങ്ങൾക്ക് വിധേയരാകണമെന്ന് പുതിയ ഐ.ടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |