തിരുവനന്തപുരം: സർക്കാരിനോട് താൻ ആവശ്യപ്പെട്ടിട്ടാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് ടിക്കാറാം മീണ കേരളകൗമുദിയോട് പറഞ്ഞു. ചിലർ പ്രചരിപ്പിക്കുന്നതു പോലെ ഇരട്ട വോട്ട് വിവാദവുമായി മാറ്റത്തിന് ഒരു ബന്ധവുമില്ല. അടുത്ത വർഷം മാർച്ചിൽ താൻ വിരമിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ ഭാഗമായി നിന്ന് വിരമിക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ട് സംസ്ഥാന സർവീസിലേക്ക് തിരിച്ച് വരണമെന്ന് താൻ മുഖ്യമന്ത്രിയോടും ചീഫ് സെക്രട്ടറിയോടും രണ്ട് മാസം മുമ്പേ ആവശ്യപ്പെട്ടിരുന്നു. പകരം ആരെ ഏൽപ്പിക്കുമെന്നായിരുന്നു സംശയം. സഞ്ജയ് കൗൾ എന്നോടൊപ്പം പ്രവർത്തിച്ചിട്ടുള്ളതിനാൽ അതിന് ഉത്തരവുമായി. തിരഞ്ഞെടുപ്പ് ഓഫീസിൽ ഇപ്പോൾ വേറെ പണിയുമില്ല. അടുത്ത തിരഞ്ഞെടുപ്പ് നാല് വർഷം കഴിഞ്ഞാണ്. അഡിഷണൽ ചീഫ് സെക്രട്ടറി റാങ്കുള്ള താൻ അതുവരെ അവിടെ ഇരിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. അതുകൊണ്ടാണ് മാറ്റം താൻ സ്വയം ആവശ്യപ്പെട്ടത്. മൂന്ന് വർഷമാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാലാവധിയെങ്കിലും മൂന്നര വർഷം താൻ ആ സ്ഥാനം വഹിച്ചു.
കേരളം വളരെയധികം ഇഷ്ടപ്പെട്ടു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ തെളിവാണ് കേരളം. തിരഞ്ഞെടുപ്പിനെപ്പറ്റി ജനങ്ങൾ നല്ല ബോധവാൻമാരാണ്. രാഷ്ട്രീയനേതാക്കൾ പറഞ്ഞാൽ കേൾക്കും. മാദ്ധ്യമങ്ങളുടെ പങ്കും വളരെ വലുതാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരുപാട് കാര്യങ്ങൾ ജനങ്ങളിലെത്തിച്ചു. ഉദ്യോഗസ്ഥരും നിഷ്പക്ഷമതികളാണ്.
രാജസ്ഥാനിലെ എന്റെ കുടുംബം പരമ്പരാഗതമായി കൃഷിക്കാരാണ്. 40 ഏക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. നാല് സഹോദരൻമാരുണ്ട്. ഞങ്ങൾ കൂട്ടുകുടുംബമാണ്. എല്ലാവരും ഒരുമിച്ച് ഗോതമ്പ്, കടല, ചോളം, കടുക്, പരിപ്പ്, കപ്പലണ്ടി തുടങ്ങിയവ കൃഷി ചെയ്യുന്നു. വിരമിച്ചശേഷം കൃഷിയിലേക്ക് മടങ്ങണോ ഇവിടെ തന്നെ കഴിയണോ എന്ന് തീരുമാനിച്ചിട്ടില്ല. കൃഷി ചെയ്താണ് ഞാൻ ബിരുദം നേടിയത്. കൃഷി എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ആ കൃഷിയെ മറക്കാനാവില്ല. ഒപ്പം കേരളത്തെയും - മീണ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |