കാക്കയങ്ങാട്: പാലപ്പുഴ കൂടലാടിൽ വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കൂടലാടിലെ സാദത്തിന്റെ കൃഷിയിടത്തിലെ നൂറോളം വാഴകളും തീറ്റപ്പുല്ലുകളുമാണ് വ്യാപകമായി നശിപ്പിച്ചത്.
ആറളം വന്യജീവി സങ്കേതത്തിൽ നിന്നും ആറളം ഫാം പുനരധിവാസ മേഖലയും കാർഷിക നഴ്സറിയും കടന്നാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലെത്തി കനത്ത നാശം വിതയ്ക്കുന്നത്. ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കാട്ടാനകളെ വനം വകുപ്പിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ഡ്രൈവിലൂടെ വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയെങ്കിലും കൂട്ടംതെറ്റി നടക്കുന്നതോ, വനത്തിൽ നിന്ന് തിരിച്ചെത്തിയതോ ആയ കാട്ടാനകൾ ഇനിയും ആറളം ഫാമിനുള്ളിൽ തന്നെയുണ്ടെന്നതിനു തെളിവാണ് സാദത്തിന്റെ കൃഷിയിടത്തിൽ ആനകളെത്തി കൃഷി നാശം വരുത്തിയത്.
ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ നൂറോളം കുലച്ച വാഴകളും തീറ്റപ്പുല്ലും മോട്ടോറും വെള്ളം നനക്കാനുപയോഗിക്കുന്ന പൈപ്പുമാണ് കാട്ടാനകൾ നശിപ്പിച്ചത്. കാട്ടാനകൾ കൃഷിയിടത്തിലെത്തി കൃഷി നശിപ്പിക്കുന്നുണ്ടെന്ന വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും ശക്തമായ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പലതവണയായി കാട്ടാനകൾ കൃഷി നശിപ്പിച്ചിരുന്നെങ്കിലും ഇതുവരെ ഒരു ആനുകൂല്യംപോലും ലഭിച്ചിട്ടില്ലെന്നും സാദത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |