തിരുവനന്തപുരം : ചിക്കൻഗുനിയയും ഡെങ്കിയും പടർത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്കയ്ക്കും കാരണം. രോഗബാധിതരിൽ നിന്ന് മറ്റൊരാളിലേക്ക് സിക്ക പകരില്ലെങ്കിലും ഗർഭിണികളിലെ രോഗബാധ കുഞ്ഞിനെ മാനസികവും ശാരീരികവുമായ വൈകല്യത്തിന് ഇടവരുത്തും. ബുദ്ധിമാന്ദ്യം, കാഴ്‌ചക്കുറവ്, നാഡീതളർച്ച എന്നിവയുണ്ടാകാം. ബ്രസീലിൽ സിക്ക വൈറസ് വിതച്ച അപകടവും ഇതായിരുന്നു. ഗർഭകാലത്തുള്ള സങ്കീർണതയ്ക്കും ഗർഭഛിദ്രത്തിനും കാരണമായേക്കാം. മുതിർന്നവർക്കും നാഡീസംബന്ധമായ പ്രശ്ങ്ങളുണ്ടാകാം. പകൽ സമയത്താണ് ഈഡിസ് കൊതുകുകൾ കടിക്കുന്നത്.
ലക്ഷണങ്ങൾ
പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി 2 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും. 3 മുതൽ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. വൈറസ് ബാധിതരിൽ സാധാരണ രോഗലക്ഷണങ്ങൾ കാണാറില്ല.
രക്ത പരിശോധന
ആർ.ടി.പി.സി.ആർ പരിശോധനയിലൂടെയാണ് സാന്നിദ്ധ്യം ഉറപ്പാക്കുന്നത്. കേരളത്തിൽ പരിശോധനാ സംവിധാനങ്ങളില്ല.
മരുന്നില്ല,വിശ്രമം
രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോ മരുന്നില്ല. ലക്ഷണങ്ങളുള്ളവർ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗാവസ്ഥ രൂക്ഷമെങ്കിൽ ചികിത്സ തേടേണം.
സൂക്ഷിക്കണം,തുരത്തണം
ഗർഭിണികൾ, മാതൃത്വത്തിനായി തയ്യാറെടുക്കുന്നവർ, കൊച്ചുകുട്ടികൾ എന്നിവർക്ക് കൊതുകു കടിയിൽ നിന്ന് സംരക്ഷണം നൽകണം. വീടും പരിസരവും സ്ഥാപനങ്ങളും വെള്ളം കെട്ടിനിൽക്കാതെ സംരക്ഷിക്കണം, ഇൻഡോർ പ്ലാന്റുകൾ, ഫ്രിഡ്ജിന്റെ ട്രേ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം.
'പരിസരശുചീകരണം അനിവാര്യമാണ്. തിരുവനന്തപുരം നഗരത്തിലെ മലിനമായ തോടുകൾ ഉൾപ്പെടെയുള്ളവ അപകടരമാണ്. കൊതുകളുടെ ഉറവിട നശീകരണമാണ് ഫലപ്രദമായ പ്രതിരോധം.'
ഡോ. അർഷദ് കള്ളിയത്ത്
-സ്റ്റേറ്റ് ടി.ബി സെന്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |