SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.37 PM IST

വലിഞ്ഞൊട്ടിയ റബർ കർഷകർ; കർഷകരും ടാപ്പിംഗ് തൊഴിലാളികളും ദുരിതത്തിൽ, റബർ പ്രൊഡക്ഷൻ സൊസൈറ്റികൾ അടച്ചുപൂട്ടൽ ഭീതിയിൽ

photo

നെടുമങ്ങാട്: കൊവിഡിന്റെ ആകുലതകൾക്ക് നടുവിൽ അധികൃതരുടെ കനിവിനായി കേഴുകയാണ് റബർ കർഷകരും തൊഴിലാളികളും ഉത്പാദക സംഘങ്ങളും. സർക്കാർ സബ്സിഡി നൽകിനടപ്പാക്കിയിരുന്ന വിലസ്ഥിരതാ പദ്ധതി പാളിയതാണ് പ്രധാന വെല്ലുവിളി. വേണ്ടത്ര പണമില്ലാതെയും അനുവദിച്ച തുക കർഷകരിൽ എത്താതെയും പദ്ധതി അന്ത്യശ്വാസം വലിക്കുകയാണ്. ടാപ്പിംഗ് തൊഴിലാളികൾക്ക് പ്രഖ്യാപിച്ച ഇൻഷ്വറൻസ് പരിരക്ഷയും വെറുംവാക്കായി. പ്രതിവർഷം 500 രൂപ നിരക്കിൽ തൊഴിലാളികൾ നിക്ഷേപിച്ച ലക്ഷക്കണക്കിന് രൂപ അക്കൗണ്ടിൽ ഉള്ളപ്പോൾ നയാപൈസയുടെ ഉപകാരം ഈ പാവങ്ങൾക്ക് ലഭിച്ചിട്ടില്ല. തൈ നട്ട് അഞ്ച് വർഷത്തേക്ക് കർഷകന് സബ്‌സിഡിയും ഇൻഷ്വറൻസും ഉറപ്പ് ചെയ്തിരുന്നതും അധികൃതർ മറന്ന മട്ടാണ്. കർഷകർ അംഗങ്ങളായ ഉത്പാദക സംഘങ്ങൾക്ക് രജിസ്‌ട്രേഷൻ ഇനത്തിൽ റബർ ബോർഡ് വാഗ്ദ്ധാനം ചെയ്തിരുന്ന വിഹിതത്തെ പറ്റിയും മിണ്ടാട്ടമില്ല. അഞ്ചു മാസമായി ഷീറ്റ് വിറ്റ് ബില്ലുകൾ അപ്‌ലോഡ് ചെയ്യുന്ന നടപടികൾ നിശ്ചലമാണ്. ജില്ലയിൽ 200ഓളം റബർ പ്രൊഡക്ഷൻ സൊസൈറ്റികൾ (ആർ.പി.എസ്‌) മുഖേനയാണ് കർഷകരും തൊഴിലാളികളും അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ആർ.പി.എസുകളിൽ നിന്ന് കിട്ടിയ അപേക്ഷകൾ യഥാസമയം റബർ ബോർഡിന്റെ ഫീൽഡ് ഉദ്യോഗസ്ഥർക്ക് തരം തിരിക്കാനാകുന്നില്ലെന്നതാണ് നിലവിലെ പ്രതിസന്ധി. പത്തിലേറെ ആർ.പി.എസുകളിലെ അപേക്ഷകൾ ഒരു ഫീൽഡ് ഉദ്യോഗസ്ഥന്‍ പരിശോധിക്കേണ്ടി വരുന്നു. ഏഴ് ഫീൽഡ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്ന നെടുമങ്ങാട് താലൂക്കിൽ നിലവിൽ ഒരാളേയുള്ളു. വെബ്സൈറ്റിന്റെ തകരാറും കാലതാമസത്തിനിടയാക്കുന്നതായി ബോർഡ് അധികൃതർ പറയുന്നു. ലാറ്റക്സിന് 140 രൂപ ഉറപ്പാക്കുന്ന പദ്ധതിയും പാതിവഴിയിലാണ്. ഈ വർഷം അവസാനിച്ചാലും വിറ്റ ഷീറ്റിന്റെയും ലാറ്റക്സിന്റെയും സബ്സിഡി തുക കർഷകനു കിട്ടാത്ത സാഹചര്യമാണുള്ളത്.

നെടുമങ്ങാട് റീജിയണൽ ഓഫീസിന് മരണമണി !

250 ഓളം ചെറുകിട റബർ തോട്ടങ്ങളുള്ള നെടുമങ്ങാട് താലൂക്കിൽ ഭൂരിഭാഗം തോട്ടങ്ങളിലും ടാപ്പിംഗ് നടക്കുന്നില്ല. വർഷത്തിൽ 210 ടാപ്പിംഗ് ദിനങ്ങൾ അംഗീകരിച്ചിട്ടുള്ളപ്പോൾ 70 മുതൽ 100 വരെ ദിവസങ്ങളിൽ മാത്രമാണ് ടാപ്പിംഗ് നടക്കാറുള്ളത്. ഇടവിട്ടുള്ള മഴയും അനുബന്ധ കാലാവസ്ഥാമാറ്റവും ടാപ്പിംഗ് മുടക്കത്തിന് കാരണമാകുന്നു. ആറു മാസം മുമ്പ് 170 രൂപ വരെ ലഭിച്ചിരുന്ന റബറിന് ഇപ്പോൾ 153 രൂപയേയുള്ളു. 35 ടൺ റബർ ഷീറ്റാണ് പ്രതിദിനം നെടുമങ്ങാട് മേഖലയിൽ സംഭരിക്കുന്നത്. ഇതിലേറെയും റബർ പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റികൾ വഴിയാണ്. നിലവിൽ നെടുമങ്ങാട്, കാട്ടാക്കട, വെഞ്ഞാറമൂട്, വിതുര, പാലോട് മേഖലകളിലായി 100ൽ താഴെ ഡിപ്പോകളേ റബർ ശേഖരിക്കുന്നുള്ളു. 200 കിലോഗ്രാമിൽ താഴെയാണ് പ്രതിദിന റബർ സംഭരണം. അടുത്തിടെ നെടുമങ്ങാട് റീജിയണൽ ഓഫീസ് അടച്ചു പൂട്ടാൻ നീക്കം നടന്നതാണ്. കർഷകരുടെയും ആർ.പി.എസുകളുടെയും ശക്തമായ ചെറുത്തുനില്പിനെ തുടർന്നാണ് ഓഫീസ് നിലനിറുത്താനായത്.

നിർജീവമായി റബർ ബോർഡ്

കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ്‌ റബർ ബോർഡ്. ബോർഡിന്റെ ധനസഹായ പദ്ധതികളിൽ അധികവും റബർ ഉത്പാദക സംഘങ്ങൾ, സ്വാശ്രയ സംഘങ്ങൾ, റബർ ബോർഡിന്റെ കമ്പനികൾ എന്നിവ മുഖേനയാണ്‌ നടപ്പാക്കുന്നത്. പുതുകൃഷി, ആവർത്തന കൃഷി എന്നീ കാര്യങ്ങൾക്കുവേണ്ടി നൽകുന്ന സബ്സിഡി, തൊഴിലാളി ക്ഷേമ ആനുകൂല്യങ്ങൾ എന്നിവയാണ് വ്യക്തികൾക്ക് നേരിട്ട് വിതരണം ചെയ്യുന്നത്. കൊവിഡ് തലയുയർത്തിയശേഷം പൂർണമായും നിർജ്ജീവാവസ്ഥയിലാണ് റബർ ബോർഡ്.

റബർ വില

ആറുമാസം മുമ്പ് - 170

നിലവിൽ - 153

നെടുമങ്ങാട്ടുള്ളത്

250ഓളം ചെറുകിട തോട്ടങ്ങൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, NEDUMANGAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.