നെടുമ്പാശേരി: കെവിഡ് രണ്ടാംതരംഗം വ്യോമയാന മേഖലയിൽ സൃഷ്ടിച്ച ആഘാതം നീങ്ങുന്നു. ജൂൺ മാസത്തിൽ മാത്രം കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ രണ്ട് ഇരട്ടിയിലിധികം വർദ്ധനവുണ്ടായി. ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ രാജ്യത്ത് ഏറ്റവുമധികം അന്താരാഷ്ട യാത്രക്കാർ വന്നുപോയ വിമാനത്താവളങ്ങളിൽ കൊച്ചി മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ആദ്യമായി കൊച്ചി രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തെത്തുന്നത്.
2021 ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ കൊച്ചി വിമാനത്താവളത്തിലൂടെ 5,89,460 രാജ്യാന്തര യാത്രക്കാർ കടന്നുപോയി. ഡൽഹി, മുംബൈ വിമാനത്താവളങ്ങളാണ് ഇക്കാര്യത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഏപ്രിൽ മാസത്തിൽ മാത്രം കൊച്ചി വിമാനത്താവളത്തിൽ 1,38,625 രാജ്യാന്തര യാത്രക്കാർ വന്നുപോയി. ഇക്കാര്യത്തിൽ ഡൽഹിക്കു പുറകെ രണ്ടാം സ്ഥാനം നേടാനായി. ജനുവരി മെയ് മാസങ്ങളിൽ മൊത്തം 15,56,366 (അന്താരാഷ്ട/ ആഭ്യന്തര) യാത്രക്കാരാണ് കൊച്ചി വിമാനത്താവളം വഴി കടന്നുപോയത്. മഹാവ്യാധിയുടെ കാലത്ത് ലോകത്ത് ഏറ്റവും സുരക്ഷിതമായി വന്നിറങ്ങാൻ കഴിയുന്ന സ്ഥലം എന്ന നിലക്ക് യാത്രക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ കഴിഞ്ഞെന്ന് സിയാൽ എം.എഡി എസ്.സുഹാസ് പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ സിയാൽ ശ്രദ്ധിച്ചു. സംസ്ഥാന സർക്കാരിന്റേയും ഡയറക്ടർ ബോർഡിന്റേയും നിർദേശപ്രകാരം വിമാനത്താവളത്തിൽ ട്രാഫിക് പുരോഗതി ഉയർത്താൻ വേണ്ട നടപടികളാരംഭിച്ചു. ഇതേ തുടർന്ന് യു.എ.ഇയിലേയ്ക്ക് പോകാനിരിക്കുന്ന യാത്രക്കാർക്കായി ദ്രുത ആർ.ടി.പി.സി.ആർ പരിശോധനാ കേന്ദ്രം കഴിഞ്ഞയാഴ്ച തുടങ്ങി.
ജൂൺ ഒന്നിന് മൂവായിരത്തോളം പേരാണ് കൊച്ചി വിമാനത്താവളത്തിൽ വന്നുപോയത്. ജൂൺ 30 ന് 7012 പേർ യാത്രചെയ്തു. രണ്ടര ഇരട്ടിയോളം വർദ്ധനവ്. ജൂൺ മാസത്തിൽ മൊത്തം 1.43 ലക്ഷം പേർ യാത്രചെയ്തു. കൊവിഡ് പൂർവ ഘട്ടത്തിൽ പ്രതിവർഷം ഒരുകോടി യാത്രക്കാർ സിയാൽ വഴി കടന്നുപോയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |