കൊച്ചി: യുവ ഐ.എ.എസ് ദമ്പതികൾ ഇനി ജില്ല ഭരിക്കും. പുതിയ കളക്ടർ ജാഫർ മാലിക്കിന്റെ ഭാര്യ അഫ്സാന പർവീൺ ജില്ല ഡെവല്മെന്റ് കമ്മിഷണറാണ്. കേന്ദ്ര സ്മാർട്ട് സിറ്റി മിഷന്റെയും മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെയും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ ചുമതലകൾ കൂടി അഫ്സാനയ്ക്ക് നൽകിയിട്ടുണ്ട്. വൈറ്റില മൊബിലിറ്റി ഹബ് എം.ഡിയുടെ ചുമതലയും അഫ്സാനയ്ക്കാണ്. ജില്ലയിലെ വികസന കാര്യങ്ങളിൽ ഇനി ഇരുവരും ചേർന്ന് തീരുമാനമെടുക്കും. കളക്ടർ , സിറ്റി പൊലീസ് കമ്മിഷണർ പദവിയിൽ ഡോ.എം.ബീന -പി.വിജയൻ ദമ്പതികൾ മുമ്പ് ജില്ലയിൽ ഒരേ കാലത്ത് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഐ.എ.എസ് ദമ്പതികൾ ഒൗദ്യോഗിക പദവികളിൽ ഒരുമിച്ചെത്തുന്നത് ഇതാദ്യമാണ്.
കേന്ദ്ര സ്മാർട്ട് സിറ്റി മിഷൻ( സി.എസ്.എം.എൽ ) സി.ഇ.ഒ, റോഡ്സ് ആൻഡ് ബ്രിഡജ്‌സ് കോർപ്പറേഷൻ (ആർ.ബി.ഡി.സി )എം.ഡി എന്നീ നിലകളിൽ രാജസ്ഥാൻ സ്വദേശിയായ ജാഫർ മാലിക് നഗരത്തിൽ സുപരിചിതനാണ്.
ജാർഖണ്ഡുകാരിയാണ് അഫ്സാന പർവീൺ. കാക്കനാടാണ് ദമ്പതികൾ ഇപ്പോൾ താമസിക്കുന്നത്. മകൻ അമാൻ മാലിക്. പുതിയ കളക്ടർ അടുത്ത ആഴ്ച ചുമതലയേൽക്കും.
അഭിമാനത്തോടെ എസ്.സുഹാസ് പടിയിറങ്ങുന്നു
2019 ഒക്‌ടോബർ 21 ലെ പേമാരിയിൽ വെള്ളത്തിലായ നഗരത്തെ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ സഹായത്തോടെ ഒറ്റ രാത്രി കൊണ്ട് കര കയറ്റി കളക്ടർ എസ്.സുഹാസ് താരമായി. നഗരത്തെ വെള്ളക്കെട്ടിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടർന്നും അദ്ദേഹം നേതൃത്വം നൽകി. കൊവിഡിന്റെ ആദ്യ തരംഗത്തിൽ പ്രതിരോധപ്രവർത്തനങ്ങൾക്ക് ഫലപ്രദമായ നേതൃത്വം വഹിച്ചു. കൊവിഡ് സാഹചര്യം മൂലം ഭാര്യയുടെ പ്രസവസമയത്ത് ആശുപത്രി സന്ദർശനം ഒഴിവാക്കി. കുഞ്ഞിന് ഒരു മാസമായപ്പോഴാണ് ആദ്യമായി കണ്ടത്. ജനസേവനത്തിനിടയിൽ വ്യക്തിപരമായ ഇത്തരം സന്തോഷങ്ങൾ ത്യജിക്കാൻ അദ്ദേഹം മടിച്ചില്ല.
കലൂരിലെ പി.വി.എസ് ആശുപത്രി കൊവിഡ് അപക്സ് സെന്ററാക്കി മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ ഫേസ്‌ബുക്കിലൂടെ കളക്‌ടർ നടത്തിയ സഹായ അഭ്യർത്ഥനയ്ക്ക് വമ്പൻ പ്രതികരണമാണ് ലഭിച്ചത്. പൊതു,സ്വകാര്യമേഖല കമ്പനികൾ തങ്ങളുടെ സി.എസ്.ആർ.ഫണ്ടിൽ നിന്ന് നിർലോഭം പണം നൽകി. സന്നദ്ധസംഘടനകളും യുവജനസംഘടനകളും ആശുപത്രി ശുചീകരിക്കാൻ ചേർന്നു.
കളക്ടർ സ്ഥാനം ഒഴിയുകയാണെങ്കിലും സുഹാസിന്റെ പ്രവർത്തന മേഖലയുടെ ആസ്ഥാനം കൊച്ചി തന്നെയാണ്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എം.ഡിയായാണ് പുതിയ നിയമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |